ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സേവനകാലാവധിയായ രണ്ടു വർഷത്തിനുള്ളിൽ സുപ്രീംകോടതിയിൽ 19 ജഡ്ജിമാരുടെ നിയമനം നടക്കും.
ചീഫ് ജസ്റ്റീസ് ഉൾപ്പെടെ 34 ജഡ്ജിമാരുള്ള സുപ്രീംകോടതിയിലെ 56 ശതമാനം ജഡ്ജിമാരുടെ ഒഴിവിലേക്കുള്ള നാമനിർദേശ പ്രക്രിയയാകും കൊളീജിയം പൂർത്തിയാക്കുക. ഇതിൽ ഏഴ് ഒഴിവുകൾ അടിയന്തരമായി നികത്തും.
ജസ്റ്റീസ് എസ്. അബ്ദുൾ നസീർ 2023 ജനുവരി നാലിനു വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണ് ആദ്യത്തെ ഒഴിവ്. അടുത്ത വർഷം മേയ്, ജൂണ്‍ മാസങ്ങളിലായി ജസ്റ്റീസുമാരായ ഡി. മഹേശ്വരി, എം.ആർ. ഷാ, കെ.എം. ജോസഫ്, അജയ് രസ്തോഗി, വി. രാമസുബ്രഹ്മണ്യൻ എന്നിവരും സ്ഥാനമൊഴിയും.
ജസ്റ്റീസ് കൃഷ്ണ മുരാരി അടുത്ത വർഷം ജൂലൈയിൽ വിരമിക്കുന്പോൾ ജസ്റ്റീസ് എസ്.ആർ ഭട്ടിന് ഒക്ടോബർ വരെയാണ് കാലാവധി. ജസ്റ്റീസ് എസ്.കെ കൗൾ 2023 ഡിസംബറിൽ വിരമിക്കും. 2024 ൽ ജസ്റ്റീസ് അനിരുദ്ധ ബോസ് ഏപ്രിലിലും, എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ മേയ്, സെപ്റ്റംബർ മാസങ്ങളിലും സുപ്രീംകോടതിയിൽ നിന്നു വിരമിക്കും.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദീപാങ്കർ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു മുൻ ചീഫ് ജസ്റ്റീസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നൽകിയ ശിപാർശ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയുള്ള ഏഴുവർഷ കാലാവധിയിൽ 14 സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനമാണ് നടന്നത്.
രണ്ടു വർഷത്തിനുള്ളിൽ 19 ജഡ്ജിമാരെ നിയമിക്കും
01:55 AM Dec 03, 2022 | Deepika.com