സെബി മാത്യു
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. 1994ലെ ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നന്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണു നടപടി.
മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യമാണു റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിച്ചു പുതിയ തീരുമാനമെടുക്കാൻ ഹൈക്കോടതിക്കു നിർദേശം നൽകി. അഞ്ചാഴ്ച വരെ നാല് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കിയ സുപ്രീംകോടതി ഈ വിഷയത്തിലെ എല്ലാ വശങ്ങളും വീണ്ടും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇരുകക്ഷികളുടെയും വാദങ്ങൾ ഉൾപ്പെടെ സുപ്രീംകോടതി പരിഗണിച്ചില്ല.
മുൻ കേരള ഡിജിപി സിബി മാത്യൂസ്, മുൻ ഗുജറാത്ത് എഡിജിപി ആർ.ബി. ശ്രീകുമാർ, ഐബി ഉദ്യോഗസ്ഥനായിരുന്ന പി.എസ്. ജയപ്രകാശ്, മുൻ കേരള പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തന്പി എസ്. ദുർഗാദത്ത് എന്നിവരാണ് ഗൂഢാലോചന കേസിലെ പ്രതികൾ.
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് 2021ലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഓഫീസർമാരുമായ എസ്. വിജയൻ, തന്പി എസ്. ദുർഗാദത്ത്, ഏഴാം പ്രതിയും ഗുജറാത്ത് മുൻ ഡിജിപിയുമായ ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതി റിട്ടയേർഡ് ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശ് എന്നിവർക്കാണ് ജസ്റ്റീസ് അശോക് മേനോൻ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. പിന്നീട് സിബി മാത്യൂസിന്റെ ഹർജിയിലും ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചു.
ഐഎസ്ആർഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യം റദ്ദാക്കി
01:55 AM Dec 03, 2022 | Deepika.com