ന്യൂഡൽഹി: എയിംസ് സർവറുകൾ ഹാക്ക് ചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. എയിംസ് സർവറുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവം യാദൃച്ഛികമല്ല. എയിംസ് സർവർ ഹാക്ക് ചെയ്ത സംഭവം കംപ്യൂട്ടർ അടിയന്തര പ്രതികരണ വിഭാഗവും എൻഐഎയും അന്വേഷിക്കുന്നുണ്ട്.
സർവർ ഹാക്ക് ചെയ്യപെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നിരുന്നു. ഇന്റലിജൻസ് ബ്യൂറോ, എൻഐഎ, ഡൽഹി പോലീസ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സംഭവത്തിൽ ഭീകരവാദ ശക്തികൾക്കുള്ള പങ്ക് എൻഐഎ അന്വേഷിക്കുന്നുണ്ട്. ഡൽഹി സൈബർ ക്രൈം സ്പെഷൽ സെൽ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇന്റലിജൻസ് ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്നിവരും അന്വേഷണത്തിൽ പങ്കാളികളാണ്. അന്വേഷണ ഏജൻസികളുടെ ശിപാർശ അനുസരിച്ച് എയിംസിലെ ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്നായിരുന്നു വിവരങ്ങൾ. നഷ്ടമായ വിവരങ്ങളിൽ ഏറെയും വീണ്ടെടുത്തെന്നും വിവരങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്നും എയിംസ് അധികൃതർ അറിയിച്ചിരുന്നു. വിവരങ്ങൾ ഹാക്ക് ചെയ്യുന്ന സൈബർ കുറ്റവാളികൾ അത് വിട്ടു നൽകുന്നതിന് പണം ആവശ്യപ്പെടുന്ന തരത്തിലുള്ള റാൻസംവെയർ ആക്രമണമാണ് എയിംസിൽ സംഭവിച്ചത്.
സംഭവത്തിനു പിന്നിൽ ചൈനീസ് സൈബർ കുറ്റവാളികളാണെന്നാണ് പ്രാഥമിക നിഗമനം. ഹാക്കിംഗ് സംഭവിച്ച് തുടർച്ചയായ പത്താമത് ദിവസവും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ഒൗട്ട്പേഷ്യന്റ് (ഒപി), ലബോറട്ടറി, അത്യാഹിത വിഭാഗങ്ങൾ ഉൾപെടെ ഓഫ്ലൈനായാണ് (മാനുവൽ) പ്രവർത്തിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസിൽ പ്രതിവർഷം 38 ലക്ഷം രോഗികളാണ് എത്തുന്നത്.
എയിംസ് സർവറുകൾ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയെന്നു മന്ത്രി
01:55 AM Dec 03, 2022 | Deepika.com