ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള ഭിന്നത പരസ്യപ്രസ്താവനകളിലേക്ക്. ഗവർണർ പദവി ജനാധിപത്യത്തിലെ ഏറ്റവും അനാവശ്യമാണെന്ന് ഡിഎംകെ എംഎൽഎ ടി.ആർ.ബി. രാജ ട്വീറ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം.
രാഷ്ട്രീയമായി നിയമിക്കപ്പെട്ടയാൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഗവർണറെ ലക്ഷ്യമിട്ടുള്ള ട്വീറ്റിൽ പറയുന്നു. "ലോകത്തിലെ ഏറ്റവും ഉപയോഗശൂന്യമായ വസ്തു'എന്നെഴുതിയ ഗവർണറുടെ ചിത്രവും ഉൾപ്പെടുത്തിയാണ് ട്വീറ്റ്. ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറികൂടിയായ ടി.ആർ.ബി. രാജ മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലുവിന്റെ മകനാണ്.
സർക്കാർ പാസാക്കിയ ബില്ലുകൾക്ക് അനുമതി ഗവർണർ അനുമതി നിഷേധിക്കുന്നുവെന്ന് ഡിഎംകെ നേതൃത്വം പലതവണ ആരോപിച്ചിരുന്നു. ഗവർണർക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ സമീപദിവസങ്ങളിൽ നിരവധി ഡിഎംകെ നേതാക്കളാണ് വിമർശനമുന്നയിച്ചത്.
ദേശീയ വിദ്യാഭ്യാസ പദ്ധതി ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയം അടിച്ചേൽപ്പിക്കാൻ ഗവർണർ ശ്രമിക്കുന്നതായും ആരോപമുണ്ട്.
ഗവർണർക്കെതിരേ വീണ്ടും ഡിഎംകെ നേതൃത്വം
01:04 AM Dec 02, 2022 | Deepika.com