ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരേ ഡൽഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചു.
ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റീസ് ദിനേശ് കുമാർ ശർമ തരൂരിന് നോട്ടീസയച്ചു. ഡൽഹി പോലീസിന്റെ ഹർജി അടുത്ത വർഷം ഫെബ്രുവരി ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡൽഹി പ്രത്യേക കോടതി സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. സുനന്ദയെ ആത്മഹത്യയിലേക്കു നയിച്ച എന്തെങ്കിലും നടപടികൾ തരൂരിന്റെ ഭാഗത്തുനിന്നുണ്ടായതായി തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ഡൽഹി പോലീസിന്റെ ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോൾ ഇത്രയേറെ വൈകി ഇപ്പോൾ കോടതിയെ സമീപിച്ചതിൽ അപാകതയുണ്ടെന്ന് ശശി തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്വ ചൂണ്ടിക്കാട്ടി.
ഹർജിയുടെ പകർപ്പ് തങ്ങൾക്കു നൽകിയില്ല. നേരത്തേ പോലീസ് തന്നെ സസ്പെൻഡ് ചെയ്ത ഇ മെയിൽ വിലാസം വീണ്ടും ഉപയോഗിച്ചു. പതിനഞ്ചു മാസത്തിനു ശേഷം ഇപ്പോൾ പോലീസ് കോടതിയെ സമീപിച്ചതിലും അപാകതയുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട രേഖകൾ മാധ്യമ വിചാരണയ്ക്കു വിട്ടുകൊടുക്കരുതെന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി. കേസിൽ കക്ഷികളല്ലാത്ത ആർക്കും രേഖകൾ കൈമാറില്ലെന്ന് ഡൽഹി പോലീസ് കോടതിയിൽ വ്യക്തമാക്കി.
സുനന്ദയുടെ മരണം: തരൂരിനെതിരേ ഡൽഹി പോലീസ്
01:04 AM Dec 02, 2022 | Deepika.com