ന്യൂഡൽഹി: രാജ്യത്തെ നാല് നഗരങ്ങളിൽ ഡിജിറ്റൽ രൂപ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
പേപ്പർ കറൻസിയിൽനിന്നു ഡിജിറ്റൽ കറൻസിയിലേക്കുള്ള ചുവടുവയ്പാണ് ഡിജിറ്റൽ രൂപ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി.
എന്നാൽ ഡിജിറ്റൽ രൂപ, ഇ-രൂപ എന്നിവ ക്രിപ്റ്റോകറൻസിയുമായി ബന്ധിപ്പിച്ചിട്ടില്ല. ക്രിപ്റ്റോ കറൻസികൾ പോലെ ഡിജിറ്റൽ രൂപ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയെ ആശ്രയിച്ചല്ല പ്രവർത്തിക്കുന്നത്. പേപ്പർ കറൻസിയുടെ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ രൂപ. ഇതിന് പേപ്പർ കറൻസിക്ക് തത്തുല്യമായ മൂല്യമാണുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെ മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ആർബിഐ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്.
ഡിജിറ്റൽ രൂപ വാങ്ങുന്നതിന് ഉപയോക്താക്കൾ നാല് നിയുക്ത ബാങ്കുകളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. നിലവിൽ ഡിജിറ്റൽ രൂപ വാങ്ങുന്നതിനുള്ള കൃത്യമായ നടപടിക്രമം ആർബിഐ പങ്കുവച്ചിട്ടില്ല. ക്യുആർ കോഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ രൂപ വഴി പണമിടപാടുകൾ നടത്തുന്പോൾ പണം ബാങ്കിന്റെ വാലറ്റിൽ നിന്നുമാകും ഈടാക്കുക.
രണ്ടാം ഘട്ടത്തിൽ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിലേക്കും കൂടുതൽ നഗരങ്ങളിലേക്കും ആർബിഐ ഡിജിറ്റൽ രൂപയുടെ പങ്കാളിത്തം വ്യാപിപ്പിക്കും.
ഡിജിറ്റൽ രൂപ അവതരിപ്പിച്ച് റിസർവ് ബാങ്ക്
01:04 AM Dec 02, 2022 | Deepika.com