സെബി മാത്യു
ന്യൂഡൽഹി: കാഷ്മീർ ഫയൽസ് സിനിമയ്ക്കെതിരേ നടത്തിയ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ആയിരുന്ന ഇസ്രേലി സംവിധായകൻ നദവ് ലാവിഡ്.
സിനിമ രാഷ്ട്രീയ താത്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി മേളയിൽ തിരുകിക്കയറ്റിയത് ഞെട്ടിച്ചു എന്നായിരുന്നു നദവ് ആദ്യം പറഞ്ഞത്. ഇതിനെതിരേ ബിജെപിയും മറ്റും ശക്തമായി രംഗത്തുവരികയും ചെയ്തു. ഗോവയിൽ നദവിനെതിരേ പോലീസ് കേസെടുത്തു. നദവിനെ അപലപിച്ചും മാപ്പു പറഞ്ഞും ഇന്ത്യയിലെ ഇസ്രേലി കോണ്‍സുൽ ജനറൽ നാവോർ ഗിലോൺ കഴിഞ്ഞിദിവസം രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് സിനിമയ്ക്കെതിരേ വിമർശനങ്ങൾ കടുപ്പിച്ച് നദവ് ഇന്നലെ വീണ്ടും രംഗത്തെത്തിയത്.""ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ അന്പരപ്പിക്കുന്നതാണ്. ഇന്ത്യൻ സർക്കാർ തികച്ചും അസാധാരണമായ രീതിയിലാണ് കാഷ്മീർ ഫയൽസ് എന്ന ചിത്രം മേളയിൽ ഉൾപ്പെടുത്തിയത്.
കാഷ്മീരിലെ സർക്കാരിന്റെ നയങ്ങളെ ന്യായീകരിക്കുന്ന ഒരു ചിത്രം. വിദേശത്തുനിന്നുള്ള ശത്രുക്കളെപ്പോലെതന്നെ അകത്തും അക്രമികൾ പതിയിരിക്കുന്നു എന്നതാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്''.ഇസ്രേലി വാർത്താ പോർട്ടലായ വൈനെറ്റിന് നൽകിയ പ്രതികരണത്തിലാണ് സിനിമയെക്കുറിച്ച് നദവ് കൂടുതൽ വിശദീകരിച്ചത്.
കാഷ്മീർ ഫയൽസ്: പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നദവ് ലാവിഡ്
01:11 AM Dec 01, 2022 | Deepika.com