ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സാങ്കേതിക, മെഡിക്കൽ, നിയമം അടക്കമുള്ള വിദ്യാഭ്യാസം ഹിന്ദിയിലോ, പ്രാദേശിക ഭാഷകളിലോ പഠിപ്പിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്ത്യയുടെ ചരിത്രം വളച്ചൊടിച്ചതാണെന്നും വിദ്യാർഥികൾ നമ്മുടെ യഥാർഥ ചരിത്രം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാതൃഭാഷയിൽ വിദ്യാഭ്യാസം എളുപ്പവും വേഗമേറിയതുമാണ്. മൗലിക ചിന്ത വികസിപ്പിക്കാൻ മാതൃഭാഷ വേണമെന്നും മൗലിക ചിന്തയും ഗവേഷണവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് സംസാരിക്കാത്ത വിദ്യാർഥികളുടെ കഴിവുകൾ രാജ്യത്തിനു പ്രയോജനപ്പെടുത്തുന്നതിനു മെഡിക്കൽ, നിയമം, സാങ്കേതിക മേഖലകളിൽ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമുള്ള വിദ്യാഭ്യാസം സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് പിടിഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഷാ വിശദീകരിച്ചു.
ഈ മൂന്ന് വിദ്യാഭ്യാസ മേഖലകളിലെ പാഠ്യപദ്ധതി പ്രാദേശിക ഭാഷകളിലേക്കു ശരിയായി വിവർത്തനം ചെയ്യാൻ എല്ലാ സംസ്ഥാന സർക്കാരുകളും മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ജോലി തുടങ്ങിയവയ്ക്കു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പാടേ തമസ്കരിച്ചായിരുന്നു ഹിന്ദിക്കും പ്രാദേശിക ഭാഷകൾക്കും വേണ്ടിയുള്ള ആഭ്യന്തരമന്ത്രിയുടെ അഭിപ്രായപ്രകടനം. എന്നാൽ ഒരു ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനെതിരേ തനിക്ക് ഒന്നുമില്ലെന്നു മന്ത്രി ഷാ പറഞ്ഞു.
മറ്റുള്ളവർ എഴുതിയ നമ്മുടെ ചരിത്രത്തെക്കുറിച്ചും ചരിത്രം വളച്ചൊടിച്ചതിനെക്കുറിച്ചും ഇനിയും വിലപിച്ചിട്ടു കാര്യമില്ല. വിദ്യാർഥികൾ നമ്മുടെ യഥാർഥ ചരിത്രം അന്വേഷിക്കണം.
ചരിത്രകാരന്മാർ അർഹമായ പ്രാധാന്യം നൽകാതിരുന്ന 300 ജനനായകരെയും ഇന്ത്യയിൽ ഭരിക്കുകയും മികച്ച ഭരണമാതൃക സ്ഥാപിക്കുകയും ചെയ്ത 30 സാമ്രാജ്യങ്ങളെയുംകുറിച്ചു പഠിക്കാൻ വിദ്യാർഥികളോട് മന്ത്രി ഷാ അഭ്യർഥിച്ചു.
മെഡിക്കൽ, സാങ്കേതിക, നിയമപഠനം ഹിന്ദിയിലും മാതൃഭാഷയിലും: അമിത് ഷാ
01:11 AM Dec 01, 2022 | Deepika.com