ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികൾ കാരണം ചൈനയിൽ ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ കഴിയാത്ത മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടു തേടി സുപ്രീംകോടതി.
അസാധാരണവും മനുഷ്യത്വപരവുമായ നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെതന്നെ സ്ഥാപനങ്ങളിൽ ഇവരുടെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണ് ഇന്നലെ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ച് സർക്കാരിന്റെ നിലപാടു തേടിയത്.
2015-2020 ബാച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലിനിക്കൽ ട്രയലിന് അവസരം നൽകണമെന്ന് ജസ്റ്റീസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതേ സൗകര്യം 2016-2021 ബാച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് നൽകാൻ കേരള, തമിഴ്നാട് സർക്കാരുകൾ വിമുഖത കാണിച്ചു.
ആ ബാച്ചിലെ വിദ്യാർഥികളും കോവിഡ് പ്രതിസന്ധി കാരണം പരിശീലനം മുടങ്ങിയവരാണ്. തൊട്ടു മുൻപുള്ള ബാച്ചിന് അവസരം നൽകിയ അതേ സാഹചര്യമാണ് തന്റെ ഈ വിദ്യാർഥികൾക്കും ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ എസ്. നാഗമുത്തു ചൂണ്ടിക്കാട്ടി.
മറ്റു പല സംസ്ഥാനങ്ങളിലെയും മെഡിക്കൽ കോളജുകൾ 2016-2021 ബാച്ച് വിദ്യാർഥികളെ ഉൾക്കൊള്ളിച്ചപ്പോൾ കേരളവും തമിഴ്നാടും മാത്രമാണ് എതിർക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, തമിഴ്നാട് മെഡിക്കൽ കൗണ്‍സിലിന്റെ അഭിഭാഷകൻ ഈ വാദത്തെ എതിർത്തു.
മെഡിക്കൽ വിദ്യാർഥികളുടെ ക്ലിനിക്കൽ ട്രയൽ: കേന്ദ്ര നിലപാടു തേടി
01:11 AM Dec 01, 2022 | Deepika.com