അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാര പട്ടികവർഗസംവരണ മണ്ഡലത്തിൽ ഇത്തവണ പ്രധാന പോരാട്ടം രണ്ടു ക്രൈസ്തവ സ്ഥാനാർഥികൾ തമ്മിൽ.
സിറ്റിംഗ് എംഎൽഎ പൂനാഭായി ഗാമിത് ആണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപി ടിക്കറ്റിൽ മോഹൻ കൊങ്കണി മത്സരിക്കുന്നു. ആദ്യമായാണു ഗുജറാത്തിൽ ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്. നാലു തവണ നിയമസഭാംഗമായ ആളാണു പൂനാഭായി.
ഗുജറാത്തിലെ ഏക പട്ടികവർഗ മുഖ്യമന്ത്രി അമർ സിംഗ് ചൗധരി പ്രതിനിധീകരിച്ച മണ്ഡലമാണു വ്യാര. മണ്ഡലത്തിൽ 2.20 ലക്ഷം വോട്ടർമാരിൽ 20 ശതമാനം (40,000) പേരാണ് ക്രൈസ്തവ വോട്ടർമാർ.
ഇത്തവണയും മണ്ഡലത്തിലെ ക്രൈസ്തവ വോട്ടർമാർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ പൂനാഭായി ഗാമിതിനു സംശയമൊന്നുമില്ല. ആദിവാസി ഭൂരിപക്ഷ ജില്ലയായ താപിയിലെ വ്യാര മണ്ഡലം പരന്പരാഗതമായി കോൺഗ്രസ് ശക്തികേന്ദ്രമാണ്. ഭാരതീയ ട്രൈബൽ പാർട്ടിയാണ് ഇവിടെ സ്വാധീനമുള്ള മൂന്നാമത്തെ വലിയ പാർട്ടി. ആം ആദ്മി പാർട്ടിക്ക് ഈ മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. ഗാമിത്, ചൗധരി, കൊങ്കണി വിഭാഗങ്ങളിൽനിന്നുള്ളവരാണ് മണ്ഡലത്തിലെ ക്രൈസ്തവരിൽ ഭൂരിഭാഗം പേരും.
1972 മുതൽ 1985 വരെ അമർസിംഗ് ചൗധരി നാലു തവണ വിജയിച്ച മണ്ഡലമാണു വ്യാര. 1985ലാണ് ചൗധരി മുഖ്യമന്ത്രിയായത്. അമർ സിംഗ് ചൗധരിയുടെ മകൻ തുഷാർ ചൗധരിയും
(2002ൽ) ഇവിടെനിന്നു വിജയിച്ചിട്ടുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് തുഷാർ രാജിവച്ചു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണു പൂനാഭായി ആദ്യമായി ഇവിടെ വിജയിച്ചത്. 2007, 2012, 2107 തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം ആവർത്തിച്ചു.
1990നു ശേഷം ഗുജറാത്തിൽ നടന്ന ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഞ്ചിലും ആദിവാസി സ്വാധീനമേഖലകളിലെ ഭൂരിഭാഗം സീറ്റും കോൺഗ്രസിനായിരുന്നു. 1995, 2002 തെരഞ്ഞെടുപ്പുകളിലാണു ബിജെപിക്കു നേട്ടമുണ്ടാക്കാനായത്.
കഴിഞ്ഞ വർഷം നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താപിയിൽ വിജയിക്കാനായതു ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. മോഹൻ കൊങ്കണി ജില്ലാ പഞ്ചായത്ത് അംഗമാണ്. 75 ശതമാനം ക്രൈസ്തവ വോട്ടർമാരുള്ള ഡിവിഷനിൽനിന്നാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും ആ പിന്തുണ തുടരുമെന്നും മോഹൻ കൊങ്കണി പറയുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാരയിൽ പോരാട്ടം ക്രൈസ്തവ സ്ഥാനാർഥികൾ തമ്മിൽ
01:11 AM Dec 01, 2022 | Deepika.com