ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജിത എന്നിവരെ നിയമിക്കാനുള്ള ശിപാർശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയതായി റിപ്പോർട്ട്.
സുപ്രീംകോടതി കൊളീജിയം രണ്ടാമതും നൽകിയ ശിപാർശയാണ് കേന്ദ്ര നിയമമന്ത്രാലയം മടക്കിയത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.എൻ. കൃപാലിന്റെ മകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശയും മടക്കിയതായി റിപ്പോർട്ടുണ്ട്.
2021 സെപ്റ്റംബർ ഒന്നിനു ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗമാണ് അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജിത ഉൾപ്പെടെ നാലുപേരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്തത്.
ഈ ശിപാർശയുടെ അടിസ്ഥാനത്തിൽ അഭിഭാഷകൻ ബസന്ത് ബാലാജിയെ ജഡ്ജിയായി നിയമിച്ചുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ നിയമമന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജീത, ശോഭ അന്നമ്മ ഈപ്പൻ എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശിപാർശ നിയമമന്ത്രാലയം മടക്കി.
2021 നവംബർ പതിനൊന്നിനു ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗം ഈ മൂന്നു പേരുകളുമടങ്ങുന്ന ശിപാർശ വീണ്ടും കേന്ദ്ര സർക്കാരിനു കൈമാറി. ഇതിൽ ശോഭ അന്നമ്മ ഈപ്പനെ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച മറ്റു രണ്ടുപേരെയും ജഡ്ജിമാരാക്കാനുള്ള ശിപാർശ സുപ്രീംകോടതി കൊളീജിയത്തിന് മടക്കുകയായിരുന്നു.
കൊളീജിയം രണ്ടാമതും അലഹബാദ് ഹൈക്കോടതിയിലേക്കു നൽകിയ അഞ്ചും കോൽക്കത്ത ഹൈക്കോടതിയിലേക്കു നൽകിയ രണ്ടും ഡൽഹി ഹൈക്കോടതിയിലേക്കു നൽകിയ ഒരു ശിപാർശയും നിയമമന്ത്രാലയം മടക്കിയിട്ടുണ്ട്.
ഇതിൽ മുൻ ചീഫ് ജസ്റ്റീസ് ബി.എൻ. കൃപാലിന്റെ മകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശയും ഉൾപ്പെടും. സ്വവർഗാനുരാഗിയായ സൗരഭ് കൃപാലിന്റെ പങ്കാളിയായ സ്വിസ് പൗരൻ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ ശിപാർശ മടക്കിയതെന്നാണു വിവരം.
കൊളീജിയം ശിപാർശ സർക്കാർ വീണ്ടും മടക്കി
12:47 AM Nov 30, 2022 | Deepika.com