ഹൈദരാബാദ്: തെലുങ്കാനയിൽ കെ.ചന്ദ്രശേഖര റാവു സർക്കാരിനെതിരേയുള്ള വൈഎസ്ആർടിപിയുടെ പ്രതിഷേധത്തിൽ നാടകീയസംഭവങ്ങൾ. പ്രഗതി ഭവനിലെ തെലുങ്കാന മുഖ്യമന്ത്രിയുടെ വസതിക്കുസമീപം പ്രതിഷേധിക്കാനെത്തിയ വൈഎസ്ആർടിപി നേതാവ് വൈ.എസ്. ശർമിളയുടെ കാർ ക്രെയിൻ ഉപയോഗിച്ച് പോലീസ് പൊക്കി മാറ്റി.
ആന്ധ്രമുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരികൂടിയായ വൈ.എസ്. ശർമിള ഈ സമയം കാറിൽനിന്ന് ഇറങ്ങാൻ തയാറായില്ല.
ഇരുപാർട്ടികളും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ നാടകീയസംഭവങ്ങളും. തെലുങ്കാന സർക്കാരിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് ശർമിളയെ വാറങ്കലിൽവച്ച് പോലീസ് കസ്റ്റഡിയിലെടുത്തശേഷം മോചിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ചന്ദ്രശേഖര റാവു അനുയായികൾ ശർമിളയെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ തകർന്ന കാറുകളിലൊന്നുമായാണ് ശർമിള പ്രതിഷേധത്തിന് എത്തിയത്. ഇതിനിടെ പോലീസ്സംഘം വാഹനം തടഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങാനോ സമരം അവസാനിപ്പിക്കാനോ ശർമിളയും തയാറായില്ല. തുടർന്നാണ് ക്രെയിൻ ഉപയോഗിച്ച് കെട്ടി വലിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയത്.
ശർമിളയുടെ വാഹനത്തിന് നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായതിനു പിന്നാലെ ഭരണകക്ഷിയായ ടിആർഎസ് എംഎൽഎ സുദർശനെതിരേ ആക്ഷേപപരാമർശങ്ങൾ നടത്തിയെന്ന കുറ്റത്തിനാണ് ശർമിളയെ കസ്റ്റഡിയിലെടുത്തത്.
വെഎസ്ആർ തെലുങ്കാന പാർട്ടിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തിവരികയാണ് ശർമിള. ചന്ദ്രശേഖര റാവുവിനെതിരേ വ്യാപക വിമർശനമുന്നയിച്ചാണ് പദയാത്ര. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3500 കിലോമീറ്റർ പിന്നിട്ടു. വർധിച്ചുവരുന്ന ജനപ്രീതി മുഖ്യമന്ത്രി കെസിആറിനെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരെയും ഞെട്ടിച്ചുവെന്നും അതിനാലാണ് എന്ത് വില കൊടുത്തും തടയാൻ ശ്രമിക്കുന്നതെന്നും ശർമിള പറയുന്നു.
കെസിആർ-വൈഎസ്ആർ പോര് വൈ.എസ്. ശർമിള അറസ്റ്റിൽ
12:47 AM Nov 30, 2022 | Deepika.com