ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലക്കേസിനു സമാനമായ കൊലപാതകം വീണ്ടും. നാൽപ്പത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തി പത്തു കഷണങ്ങളാക്കി മൃതദേഹം മറവുചെയ്തെന്ന കേസിൽ ഭാര്യയും മകനും പോലീസ് പിടിയിലായി. മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീടു പലയിടങ്ങളിലായി മറവു ചെയ്യുകയുമായിരുന്നെന്നു പോലീസ് പറയുന്നു.
ത്രിലോക്പുരിയിലെ രാംലീല മൈതാനത്ത് ജൂണ്‍ അഞ്ചിനാണ് മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ആദ്യം കണ്ടെത്തുന്നത്. പിന്നീടു തുടർച്ചയായ മൂന്നു ദിവസം നടത്തിയ തെരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായും കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു.
അന്വേഷണത്തിൽ കൊല്ലപ്പെട്ടത് അൻജാൻ ദാസ് എന്ന വ്യക്തിയാണെന്നും ഇയാളെ ആറുമാസമായി കാണാതായിട്ടും കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. തുടർന്നു ചോദ്യം ചെയ്യലിൽ ഭാര്യ പൂനം, മകൻ ദീപക് എന്നിവർ കുറ്റം സമ്മതിക്കുകയായിരുന്നു.
അൻജാൻ ദാസിനു മദ്യത്തിൽ ഉറക്കഗുളിക ചേർത്തുനൽകി ബോധരഹിതനാക്കിയതിനു പിന്നാലെ ശരീരത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. രക്തം വാർന്നു മരിച്ചുവെന്നുറപ്പാക്കിയതിനു ശേഷമാണ് മൃതദേഹം പത്തു കഷണങ്ങളാക്കിയത്.
ഭാര്യ പൂനവും മകൻ ദീപകും ചേർന്നു മൃതദേഹം മറവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത് പോലീസിന്റെ അന്വേഷണത്തെ സഹായിച്ചു. നാൽപ്പത്തെട്ടുകാരിയായ പൂനത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് ദീപക്. ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് 2017ലാണ് പൂനം അൻജാൻ ദാസിനെ വിവാഹം കഴിക്കുന്നത്. ഭർത്താവ് അൻജാൻ ദാസിനും ബിഹാറിൽ ആദ്യഭാര്യയിൽ എട്ടു കുട്ടികളുണ്ട്.
45കാരനെ വെട്ടിമുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ചെന്ന കേസിൽ ഭാര്യയും മകനും അറസ്റ്റിൽ
12:57 AM Nov 29, 2022 | Deepika.com