ന്യൂഡൽഹി: വിദ്യാഭ്യാസ പരിഷ്കർത്താവും എൻജിനിയറുമായ സോനം വാംഗ്ചുക്കിന് ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് പുരസ്കാരം മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സമ്മാനിച്ചു. ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കാൻ എല്ലാവരും ഒത്തുചേരണമെന്നും പരിസ്ഥിതി സംരക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിന്റെ സ്മരണാർഥം ഡൽഹി സോഫിയ സൊസൈറ്റിയാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഫാ.ഡോ. കെ.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.
ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ലഡാക്കിൽ അതിശൈത്യമുള്ള സിയാച്ചിൻ, ഗാൽവൻ താഴ്വര പ്രദേശങ്ങളിലെ സൈനികർക്കായി സൗരോർജത്തിൽനിന്നു ചൂടു പകരുന്ന ടെന്റുകൾ ഉൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങളാണ് സാങ്കേതികവിദഗ്ധനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാംഗ്ചുക് രൂപകല്പന ചെയ്തത്. അതിർത്തിസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ആവശ്യപ്പെട്ടും വാംഗ്ചുക് ശ്രദ്ധ നേടിയിരുന്നു.
ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് സ്മാരക പുരസ്കാരം സമ്മാനിച്ചു
12:56 AM Nov 29, 2022 | Deepika.com