ന്യൂഡൽഹി: ജനന-മരണ ഡാറ്റാബേസ് ഉപയോഗിച്ചു ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഡിസംബർ ഏഴിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ രജിസ്ട്രാർ ജനറലിന് എൻപിആർ ഡേറ്റാ ബേസുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ജനന-മരണ രജിസ്ട്രേഷൻ (ആർബിഡി) നിയമം-1969 ഭേദഗതിക്കുള്ള ബില്ലിന്റെ കരടു പൊതുഅഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയിരുന്നു. വോട്ടർ പട്ടിക, ആധാർ ഡാറ്റാബേസ്, റേഷൻ കാർഡുകൾ, പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനും ജനന-മരണ ഡാറ്റാബേസ് ഉപയോഗിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.
ഇതിനായി സംസ്ഥാന തലത്തിൽ സിവിൽ രജിസ്ട്രേഷൻ രേഖകളുടെ ഏകീകൃത ഡാറ്റാബേസ് നിലനിർത്തുന്നതിനും രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിലുള്ള ദേശീയ തലത്തിലെ ഡാറ്റാബേസുമായി ഇതിനെ സംയോജിപ്പിക്കുന്നതിനും ചീഫ് രജിസ്ട്രാറിന് അനുമതിയുണ്ടാകുമെന്ന് ബിൽ വ്യക്തമാക്കുന്നു.
ദേശീയ പൗരത്വ രജിസ്ട്രി ജനന-മരണ ഡാറ്റാബേസുമായി സംയോജിപ്പിക്കും
02:43 AM Nov 28, 2022 | Deepika.com