അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ നേരിയ വർധന. പ്രമുഖ രാഷ്ട്രീയപാർട്ടികൾ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ വനിതകളെ മത്സരിപ്പിക്കുന്നുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാർഥികളാണു ബിജെപിയുടെയും കോൺഗ്രസിന്റെയും പട്ടികയിൽ ഇടം കണ്ടത്.
ബിജെപി ഇത്തവണ 18 വനിതകളെ മത്സരിപ്പിക്കുന്നു. കഴിഞ്ഞ തവണ 12 പേർക്കായിരുന്നു സീറ്റ് നല്കിയത്. കോൺഗ്രസിന് 14 വനിതാ സ്ഥാനാർഥികളുണ്ട്; കഴിഞ്ഞ തവണത്തേക്കാൾ നാലു പേർ കൂടുതൽ. ഇത്തവണ ദളിത്, ആദിവാസി വിഭാഗങ്ങളിലെ വനിതകൾക്കു കൂടുതൽ പരിഗണന നല്കാൻ ബിജെപിയും കോൺഗ്രസും തയാറായി. മോർവ ഹദഫ് പട്ടികവർഗ സീറ്റിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും വനിതാ സ്ഥാനാർഥികൾ തമ്മിലാണു പ്രധാന മത്സരം. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ(ജാംനഗർ നോർത്ത്), നരോദ പാട്യ കലാപക്കേസ് പ്രതി മനോജ് കുക്രാനിയുടെ മൾ പായൽ കുക്രാനി(നരോദ) എന്നിവർ ബിജെപിയുടെ വനിതാ സ്ഥാനാർഥികളാണ്.
അതേസമയം, ആം ആദ്മി പാർട്ടിക്ക് മൂന്നു വനിതാ സ്ഥാനാർഥികൾ മാത്രമാണുള്ളത്. ഇതിൽ മൂന്നു പേർ പട്ടികവർഗ മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്.
ഗുജറാത്തിലെ 1621 സ്ഥാനാർഥികളിൽ 139 പേരാണു വനിതകൾ. ഇതിൽ 56 പേർ സ്വതന്ത്രരാണ്. 2017ൽ 1828 സ്ഥാനാർഥികൾ മത്സരിച്ചതിൽ 126 പേരായിരുന്നു വനിതകൾ. ഇതിൽ 13 പേർ നിയമസഭയിലെത്തി(ബിജെപി ഒന്പത്, കോൺഗ്രസ് നാല്).
ഗുജറാത്തിൽ വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ നേരിയ വർധന
02:43 AM Nov 28, 2022 | Deepika.com