ശ്രീഹരിക്കോട്ട: ഒന്പത് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ വിശ്വസ്ത പടയാളിയായ പിഎസ്എൽവി ബഹിരാകാശത്തേക്കു കുതിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള വിക്ഷേപണത്തിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹവും ( ഓഷ്യൻ സാറ്റ്) മറ്റ് എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചേർന്നത്.
1117 കിലോ ഭാരമുള്ള ഓഷ്യൻസാറ്റ്-മൂന്നും എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പിഎസ്എൽവി-സി 54 വഹിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദ് ഉൾപ്പെടെയാണിത്. ബംഗളൂരുവിലെ പിക്സൽ എന്ന സ്ഥാപനമാണ് ഇത് നിർമിച്ചത്. 16.51 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
വിക്ഷേപിച്ച് 17.17 മിനിറ്റിനകം ഓഷ്യൻസാറ്റിനെ 742 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ പിഎസ്എൽവിക്കു കഴിഞ്ഞതായി ഐഎസ്ആർഒ പത്രക്കുറിപ്പിൽ അറിയിച്ചു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ശാസ്ത്രസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
വീണ്ടും അഭിമാനമായി പിഎസ്എൽവി
12:21 AM Nov 27, 2022 | Deepika.com