ന്യൂഡൽഹി: നോട്ടു നിരോധനത്തിന്റെ നിയമസാധുത പരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിൽ കേന്ദ്ര സർക്കാരിന് എതിർപ്പ്. ആർക്കും പ്രത്യേകിച്ച് ആശ്വാസമൊന്നും നൽകാത്ത നടപടി ക്ലോക്ക് തിരിച്ചുവയ്ക്കലാണെന്നാണ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയിൽ പറഞ്ഞത്. കൊത്തിപ്പൊരിച്ച മുട്ടയെ തിരിച്ചു മുട്ടയാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതെല്ലാം സാന്പത്തിക കാര്യങ്ങളാണെന്നും വിദഗ്ധരാണ് അതു ചെയ്തതെന്നും അതുകൊണ്ട് പരിശോധിക്കേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ പറയുന്നതെന്നു കോടതി വിമർശിച്ചു. ചെയ്തതു നിയമപരമായാണോ എന്നതാണു കോടതിക്കു മുന്നിലുള്ള വിഷയം. ഹർജിക്കാരും അതാണ് ഉന്നയിക്കുന്നത്. അതിൽ സർക്കാരിന്റെ മറുപടി എന്തെന്നു കോടതി ചോദിച്ചു.
റിസർവ് ബാങ്ക് നിയമത്തിന്റെ 26-2 വകുപ്പു ലംഘിക്കപ്പെട്ടെന്നാണ് ഹർജിക്കാരുടെ ആക്ഷേപം. ഉദ്ദേശ്യം നല്ലതായിരുന്നെന്നും അതു നേടിയെന്നുമാണ് സർക്കാർ പറയുന്നത്.
എന്നാൽ നടപടിക്രമങ്ങളിൽ നിയമം പാലിച്ചോ എന്നതാണു വിഷയം എന്ന് കോടതി പറഞ്ഞു. അതിനുള്ള രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
നോട്ടു നിരോധനത്തിന് റിസർവ് ബാങ്ക് സമിതിയുടെ ശിപാർശ ഉണ്ടായിരുന്നോയെന്നത് വിഷയത്തെ ലഘൂകരിച്ചു കാണുന്നതിനു തുല്യമാണ്. നോട്ട് നിരോധനം ഒറ്റപ്പെട്ട ഒരു നയമായിരുന്നില്ല. സങ്കീർണമായ സാന്പത്തികനയത്തിന്റെ ഭാഗമായിരുന്നു. കുറച്ചു കള്ളപ്പണം പിടിക്കലോ കള്ളനോട്ടു പിടിക്കലോ അല്ല ലക്ഷ്യം. അതിനുമപ്പുറം വലിയ വിശാലമായാണു കാര്യങ്ങളെ സമീപിച്ചത്. പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി ഉദ്ദേശ്യത്തെ തള്ളിപ്പറയാനാകില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ നിയമസാധുത: എതിർത്ത് കേന്ദ്രസർക്കാർ
12:21 AM Nov 27, 2022 | Deepika.com