ന്യൂഡൽഹി: ഹർജി അടിയന്തരമായി കേൾക്കണം എന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷയിൽ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരേ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
ക്രിമിനൽ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ഹർജിക്കാരന് നോട്ടീസ് നൽകാൻ സുപ്രീംകോടതി രജിസ്ട്രിക്കു നിർദേശം നൽകി. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
കേസ് വാദിക്കാൻ എത്തിയ ഹർജിക്കാരൻ കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. എന്നാൽ മാപ്പപേക്ഷ പരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഹിമ കോഹ്ലിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചാൽ മാത്രമേ ഹർജിക്കാരനെ സ്വയം കേസ് വാദിക്കാൻ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി.
ജഡ്ജിയെ ഭീകരവാദി എന്നാക്ഷേപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ ആണ് നിങ്ങൾ അധിക്ഷേപിച്ചത്. അദ്ദേഹം നിങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള ആളുമാണ്. അതുകൊണ്ടാണോ ഇത്തരത്തിൽ അധിക്ഷേപിച്ചതെന്നും ചോദിച്ചു.
നിങ്ങൾക്കെതിരേ ഷോ കോസ് നോട്ടീസ് നൽകുന്നു. ഒരു പക്ഷേ ജയിലിൽ പോകേണ്ട കാര്യമാണിതെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പു നൽകി. കൊറോണ കാലമായിരുന്നതുകൊണ്ട് താൻ കടുത്ത സമ്മർദത്തിൽ ആയിരുന്നു എന്നായിരുന്നു ഹർജിക്കാരന്റെ മറുപടി.
സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്ന് വിളിച്ചു; അഴിയെണ്ണേണ്ട കേസാണെന്ന് ചീഫ് ജസ്റ്റീസ്
01:56 AM Nov 26, 2022 | Deepika.com