ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആനന്ദ് തെൽതുംബ്ഡേയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ വിചാരണ വേളയിൽ അന്തിമ കണ്ടെത്തലുകളായി കണക്കാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആനന്ദ് തെൽതുംബ്ഡേയ്ക്കെതിരേ ഭീകര പ്രവർത്തനം നടത്തിയതിന് തെളിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ആനന്ദ് തെൽതുംബ്ഡേയ്ക്കെതിരേ യുഎപിഎ ചുമത്താനുള്ള കുറ്റം എന്തായിരുന്നു എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.
എൻഐഎ ആരോപിക്കുന്ന മദ്രാസ് ഐഐടിയിലെ പരിപാടി ഒരു ദളിത് സംഗമം ആയിരുന്നില്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ, തെൽതുംബ്ഡേ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ചേർന്നു പ്രവർത്തിച്ചതിന് നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി.
എന്നാൽ, ഇത്തരത്തിലുള്ള ഒരു രേഖയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തെൽതുംബ്ഡേയുടെ അഭിഭാഷകനായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
തെൽതുംബ്ഡേയുടെ ജാമ്യം: എൻഐഎയുടെ ഹർജി സുപ്രീംകോടതി തള്ളി
01:56 AM Nov 26, 2022 | Deepika.com