പൂച്ചാക്കൽ: പനിച്ചൂടിൽ ദ്വീപ് നിവാസികൾ കഴിയുന്പോൾ വേണ്ടത്ര ഡോക്ടർമാർ ഇല്ലാതെ ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ പെരുന്പളം ദ്വീപിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഡോക്ടർമാർ ഇല്ലാതെ രോഗികൾ വലയുന്നത്. ദിവസേന നൂറിലേറെ രോഗികൾ ചികിത്സയ്ക്കെത്തുന്ന ഈ ആശുപത്രിയിൽ പരിമിതികളും പരാധീനതകളാലും രോഗികൾ ഏറെ ബുദ്ധിമുട്ടുന്നു.
കഴിഞ്ഞദിവസവും ഡെങ്കിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്താണിത്. മഴക്കാലമായതോടെ സാംക്രമികരോഗങ്ങളും ജലജന്യരോഗങ്ങളും വ്യാപകമാണ്. കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയപ്പോൾ ആരോഗ്യവകുപ്പിന്റെ മൂന്ന് ഡോക്ടർമാരും എൻആർഎച്ച്എമ്മിന്റെ നാലു ഡോക്ടർമാരും ഉൾപ്പെടെ ഏഴു ഡോക്ടർമാരുടെ സേവനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലു ഡോക്ടർമാരാണുള്ളത്. സഞ്ചരിക്കുന്ന ബോട്ടിലെ ഡിസ്പെൻസറിയിലേക്ക് രണ്ട് ഡോക്ടർമാർ പോയതിനെ തുടർന്ന് ആശുപത്രിയിൽ അസി. സർജൻ ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. അടുത്തകാലത്തായി നല്ല ആശുപത്രിയെന്ന പേരുകേട്ട ഈ ആശുപത്രിയിലേക്ക് പുറത്തുനിന്നും ഡോക്ടർമാർ വന്നു താമസിക്കുവാൻ വൈമനസ്യം കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. പാണാവള്ളി, അരൂക്കുറ്റി, അരൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടർ മാത്രം രോഗികളെ പരിശോധിക്കുന്നതിനാൽ രോഗികൾ ഏറെ പ്രയാസപ്പെടുകയാണ്.
ഉള്ള ഡോക്ടർമാർ തന്നെ ചികിത്സാസമയങ്ങളിൽ സർക്കാർ നിർദേശിക്കുന്ന ട്രെയിനിംഗിനും മീറ്റിംഗിനും പോകുന്നതും രോഗികൾക്ക് യഥാസമയം ചികിത്സ മുടങ്ങുന്നതിനിടയാക്കുന്നു. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ആശുപത്രി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയത്.
പദ്ധതിയിൽ പെട്ടതോടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നായിരുന്നു ദ്വീപ് നിവാസികളുടെ ധാരണ. എന്നാൽ ഇപ്പോൾ ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ യഥാസമയം ലഭിക്കാത്ത അവസ്ഥയാണ്.
മുഴുവൻ സമയവും സേവനം ലഭിക്കുന്നതിന് ഡോക്ടർമാരെ നിയമിച്ച് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണമൊണ് ദ്വീപ് നിവാസികളുടെ ആവശ്യം.
പനിച്ചൂടിൽ ദ്വീപ് നിവാസികൾ
10:41 PM Jun 18, 2018 | Deepika.com