സെബി മാത്യു
ന്യൂഡൽഹി: ഏറെ തിടുക്കത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം നടത്തിയ കേന്ദ്രനടപടി ചോദ്യംചെയ്തു സുപ്രീംകോടതി. തെരഞ്ഞെടുപ്പു കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതിന്റെ ഫയൽ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം.
ഏറെ വിമുഖത പ്രകടിപ്പിച്ച ശേഷമാണു നിയമന നടപടികളുടെ ഫയൽ സർക്കാർ ഇന്നലെ കോടതിയിൽ നൽകിയത്. ഏറെ തിടുക്കപ്പെട്ട് 24 മണിക്കൂർ സമയം പോലും എടുക്കാതെ അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയതിൽ കോടതി അന്പരപ്പും ആശങ്കയും പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിനു സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവച്ചു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിൽ എന്തായിരുന്നു ഇത്ര തിടുക്കമെന്ന് അറ്റോർണി ജനറൽ എസ്. വെങ്കട്ടരമണിയോട് ജസ്റ്റീസ് കെ.എം. ജോസഫ് ചോദിച്ചു. ഇത്രയും പേരിൽനിന്ന് ഡിസംബറിൽ സർവീസിൽനിന്നു വിരമിക്കുന്ന ഒരാളുടെ പേര് എന്തിനു തെരഞ്ഞെടുത്തു? കോടതി ആരാഞ്ഞു.
പ്രായവും സീനിയോരിറ്റിയും കണക്കാക്കിയാണു തെരഞ്ഞെടുക്കുന്നതെന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. ആറുവർഷം സേവന കാലാവധി ബാക്കിയില്ലാത്ത ഒരാളെ നിയമിക്കുന്നതു ചട്ടലംഘനം തന്നെയാണെന്ന് ജസ്റ്റീസ് കെ.എം. ജോസഫ് വ്യക്തമാക്കി.
ഒഴിവുണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനായി നിയമമന്ത്രി എന്തടിസ്ഥാനത്തിലാണ് നാലുപേരെ ഷോർട്ട് ലിസ്റ്റ് ചെയ്തതെന്നു കോടതി ചോദിച്ചു. നവംബർ 18നാണ് ഫയൽ തയാറായത്. അതേദിവസം അതു മുന്നോട്ടു നീക്കുകയും ചെയ്തു. പ്രധാനമന്ത്രിയും അന്നുതന്നെ അരുണ്‍ ഗോയലിന്റെ പേര് ശിപാർശ ചെയ്തു.
മേയ് 15ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒഴിവു വന്നിട്ടും നവംബർ 18വരെ എന്തു ചെയ്യുകയായിരുന്നു എന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റീസ് അജയ് രസ്തോഗി ചോദിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം പതിവായി അതിവേഗത്തിലാണ് നടത്താറുള്ളതെന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. സാധാരണ നിയമനനടപടികൾ മൂന്നുദിവസത്തിലേറെ നീണ്ടുപോകാറില്ലെന്നും വ്യക്തമാക്കി.
കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്പോൾ ആറു വർഷത്തെ സേവന കാലാവധി ഉണ്ടായിരിക്കണം എന്നതു നിർബന്ധമാണല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. അരുണ്‍ ഗോയലിന്റെ അതേ കേഡർ പട്ടികയിൽ തന്നെ മറ്റു നിരവധി പ്രായം കുറഞ്ഞ ഉദ്യോഗാർഥികൾ ഉണ്ടായിരുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് സർക്കാർ ഒരു പേരിലേക്ക് മാത്രമായി എത്തിച്ചേർന്നതെന്നു വ്യക്തമാക്കണമെന്നും ജസ്റ്റീസ് കെ.എം. ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷണർ നിയമനം ചട്ടലംഘനമെന്ന് സുപ്രീംകോടതി
01:44 AM Nov 25, 2022 | Deepika.com