ന്യൂഡൽഹി: നിയമപ്രകാരമുള്ള അച്ചടക്കനടപടി എടുത്തതിന്റെ പേരിൽ വിദ്യാർഥി ആത്മഹത്യ ചെയ്താൽ അധ്യാപകനും മാനേജ്മെന്റും കുറ്റക്കാരല്ലെന്ന് സുപ്രീംകോടതി.
ജസ്റ്റീസുമാരായ എസ്.കെ കൗൾ, എ.എസ്. ഓക എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണു വിധി. പഞ്ചാബിലെ ഭണ്ഡാൽ ഐഇടിയിൽ നടന്ന സംഭവത്തിലാണ് 14 വർഷത്തെ നിയമയുദ്ധത്തിനുശേഷം സുപ്രീംകോടതിയിൽ തീർപ്പുണ്ടായത്.
ക്ലാസിൽ മദ്യപിച്ചെത്തി കുഴപ്പമുണ്ടാക്കിയ ഗൗരവ് വാഹി എന്ന വിദ്യാർഥിയെ പുറത്താക്കുകയും തുടർന്നു പിഴ ചുമത്തുകയും ചെയ്ത സംഭവത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥിയെ ക്ലാസിൽനിന്നു പുറത്താക്കിയ അധ്യാപകൻ വകുപ്പു മേധാവിക്കു രേഖാമൂലം പരാതി നൽകുകയും ചെയ്തു. തുടർന്ന് മറ്റൊരു സംഭവത്തിന്റെ പേരിൽ മറ്റൊരു വിദ്യാർഥിക്കും ചേർത്തു രണ്ടു വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ 10,000 രൂപ പിഴയിട്ടു. കോഴ്സ് കഴിയുന്പോൾ തുക മടക്കിനൽകാമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരണമെന്നും നിഷ്കർഷിച്ചു.
വിദ്യാർഥി തനിക്കു തെറ്റു പറ്റിയെന്നു സമ്മതിച്ചെങ്കിലും മദ്യപിച്ചിരുന്നു എന്നകാര്യം സമ്മതിച്ചില്ല. മാതാപിതാക്കളെ വിളിച്ചുകൊണ്ടു വന്നേ പറ്റൂ എന്നു പ്രിൻസിപ്പൽ ശഠിച്ചു. അതോടെ സഹോദരനു സന്ദേശം അയച്ചിട്ടു വിദ്യാർഥി കനാലിൽ ചാടി ജീവനൊടുക്കി.
ഇതേത്തുടർന്ന് ഇയാളുടെ പിതാവിന്റെ പരാതിപ്രകാരം അധ്യാപകനും വകുപ്പുമേധാവിക്കും പ്രിൻസിപ്പലിനും എതിരേ പോലീസ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
അയഞ്ഞസമീപനം കുത്തഴിഞ്ഞ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കും
2008ൽ നടന്ന ഒരു സംഭവത്തിന്റെ പേരിൽ 14 വർഷത്തോളം മൂന്ന് അധ്യാപകരെ കോടതി കയറ്റിയതിനെ ജസ്റ്റീസ് എസ്.കെ കൗൾ വിമർശിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം തെളിയിക്കുന്നതിനു സ്വതന്ത്ര സാക്ഷികൾ ഇല്ലെന്നും കോടതി വ്യക്തമാക്കി.
അയഞ്ഞസമീപനം കുത്തഴിഞ്ഞ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയാക്കും. ഈ കേസിൽ പിതാവിന്റെ മനോവേദന കേസിലേക്കു വഴിതിരിച്ചു വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
അച്ചടക്കനടപടിയുടെ പേരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; അധ്യാപകർ കുറ്റക്കാരല്ലെന്ന് സുപ്രീംകോടതി
01:44 AM Nov 25, 2022 | Deepika.com