ബംഗളുരു: മംഗളുരുവിൽ കഴിഞ്ഞ ശനിയാഴ്ച ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ (ഐആർസി) എന്ന സംഘടനയുടെ പേരിലുള്ള കത്ത് ലഭിച്ചതായി പോലീസ്.
പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് കത്തിൽ അവകാശവാദമുണ്ടെന്നും ബംഗളൂരു എഡിജിപി അലോക് കുമാർ പറഞ്ഞു. സംഘടനയെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലെന്നും കത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണകന്നഡയിലെ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ആക്രമിക്കുകയായിരുന്നു അറസ്റ്റിലായ മുഹമ്മദ് ഷാരീഖിന്റെ ലക്ഷ്യമെന്ന് കത്തിൽ പറയുന്നു.
ഐആർസി എന്ന സംഘടനയെക്കുറിച്ചും കത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും പരിശോധന തുടരുകയാണെന്ന് എഡിജിപി പറഞ്ഞു. കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേസ് വേഗത്തിൽ എൻഐഎയ്ക്ക് കൈമാറുമെന്ന് സംസ്ഥാന പോലീസ് തലവനും വ്യക്തമാക്കിയിരുന്നു.
കേസ് എൻഐഎയ്ക്കു കൈമാറി
അയൽസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിക്കേണ്ടത് കണക്കിലെടുത്ത് മംഗളുരു സ്ഫോടനക്കേസ് കർണാടക സർക്കാർ ദേശീയ അന്വേഷണ സംഘത്തിന് (എൻഐഎ) കൈമാറി.
ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും തെളിവുകളിൽ നിന്നും യുഎപിഎ ചുമത്തേണ്ട കുറ്റകൃതമാണെന്ന് ബോധ്യമായതും തീരുമാനത്തിനു പിന്നിലുണ്ട്. കേസ് കൈമാറുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുള്ള കത്ത് സംസ്ഥാനസർക്കാർ ഇന്നലെ നല്കി.
മംഗളൂരു സ്ഫോടനം: ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയുടെ കത്ത്
01:44 AM Nov 25, 2022 | Deepika.com