ന്യൂഡൽഹി: മധ്യപ്രദേശിലെ ഖാണ്ട്വയിൽ ക്രൈസ്തവ യുവജന സംഘടനയുടെ യോഗം അലങ്കോലപ്പെടുത്തിയ ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തിൽ ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് വെള്ളിയാഴ്ച കരിദിനം ആചരിച്ചു.
കഴിഞ്ഞ മൂന്നാം തീയതിയാണ് ഖാണ്ട്വ രൂപത വിവിധ ഇടവകകളിൽനിന്നുള്ള യുവജനങ്ങളുടെ കണ്വൻഷൻ സംഘടിപ്പിച്ചത്. അഞ്ചാം തീയതി വരെയായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്. ദസറ അവധിയായതിനാൽ അതിരൂപതയുടെ കീഴിലുള്ള സെന്റ് പയസ് സ്കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാനെത്തിയ വാഹനങ്ങൾ ആർഎസ്എസ്, ബജ്രംഗ്ദൾ, വിശ്വഹിന്ദു പരിഷത് പ്രവർത്തകർ തടയുകയായിരുന്നു.
മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാ യിരുന്നു ഇവർ വാഹനങ്ങൾ തടഞ്ഞത്. അവർതന്നെ പോലീസിനെ വിളിച്ചുവരുത്തുകയും രൂപത അധികൃതർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ പോലീസ്, കണ്‍വൻഷനിൽ പങ്കെടുക്കാനെത്തിയ 200 പ്രതിനിധികളുടെയും വിശദമായ മൊഴിയെടുത്തു. പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്താമെന്നും പോലീസ് ഉറപ്പുനൽകിയതിനു ശേഷം മാത്രമാണ് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ പിരിഞ്ഞു പോയത്.
കേസിൽ മതപരിവർത്തന ആരോപണം നിലനിൽക്കില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്‍വൻഷനിൽ പങ്കെടുക്കാനെത്തിയ യുവാക്കൾ എല്ലാവരുംതന്നെ ക്രൈസ്തവരാണെന്നും ഇതര മതവിശ്വാസത്തിൽ പെട്ട ആരും ഇല്ലായിരുന്നുവെന്നും പോലീസ് തന്നെ പറയുന്നു.
ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് അതിരൂപത പിആർഒ ഫാ. ജയൻ അലക്സ് പറഞ്ഞു. മാസങ്ങൾക്കുമുന്പേ നിശ്ചയിച്ചിരുന്ന കണ്‍വൻഷനാണു മുടങ്ങിയത്. രൂപതയ്ക്ക് ഇക്കാര്യത്തിൽ വലിയ സാന്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരുടെ സംഘടനകളിൽനിന്നും പ്രവർത്തകരിൽനിന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഭീഷണികളിലും അങ്ങേയറ്റം ആശങ്കയുണ്ടെന്ന് സിബിസിഐ മുൻ വക്താവ് ഫാ. ബാബു ജോസഫ് ചൂണ്ടിക്കാട്ടി.
മതപരിവർത്തന നിരോധന നിയമ വ്യവസ്ഥകൾ അടുത്തയിടെ ഭേദഗതി ചെയ്തു കർശനമാക്കിയ സംസ്ഥാനമാണ് മധ്യപ്രദേശ്.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ പരാതികളുമായി പോലീസ് അടക്കമുള്ള നിയമസംവിധാനങ്ങളെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ ക്രൈസ്തവ സമൂഹം ആസൂത്രണം ചെയ്യുന്ന പരിപാടികൾ അലങ്കോലമാക്കുന്നതും സ്ഥാപനങ്ങൾക്കുനേരേ ആക്രമണം നടത്തുന്നതും നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുസേനകൾ യുവജന കണ്വൻഷൻ തടസപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം
12:42 AM Oct 08, 2022 | Deepika.com