ചണ്ഡിഗഡ്: പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു തടവുകാരിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ആറുവർഷത്തിനുശേഷം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമം ചുമത്തിയാണ് അറസ്റ്റ്.
പത്താൻകോട്ട് റിസർവ് ബറ്റാലിയനിലെ കമാൻഡാന്റ് എഐജി ആഷിഷ് കപൂർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പവൻകുമാർ, എഎസ്ഐ ഹർജിന്ദർ സിംഗ് എന്നിവരാണ് പിടിയിലായത്.
2016 ൽ അമൃത്സർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് ആയിരുന്ന ആഷിഷ് കപൂർ, തടവുകാരായ പൂനം രാജൻ, പൂനത്തിന്റെ അമ്മ പ്രേം ലത, സഹോദരൻ കുൽദീപ് സിംഗ്, ഭാര്യാസഹോദരി പ്രീതി എന്നിവരുമായി ആഷിഷ് ചങ്ങാത്തത്തിലാവുകയും ജാമ്യം വാങ്ങി നല്കാമെന്നും കേസ് ഇല്ലാതാക്കാമെന്നും പ്രലോഭിപ്പിച്ച് ഒരു കോടി രൂപ പലരുടെയും അക്കൗണ്ടുകൾവഴി കൈപ്പറ്റിയെന്നാണു കേസ്.
സികാപുർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പവൻകുമാറും എഎസ്ഐ ഹർജീന്ദർ സിംഗും ഈ തുക വീതിച്ചെടുത്ത് കോടതിയിൽ വ്യാജ സത്യവാങ്മൂലം നല്കി പ്രീതിയെ കുറ്റവിമുക്തയാക്കുകയായിരുന്നു.
ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ അറസ്റ്റിൽ
01:20 AM Oct 07, 2022 | Deepika.com