ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടിയിൽ യുഎപിഎ ട്രൈബ്യൂണലിന്റെ അധ്യക്ഷനായി ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദിനേഷ് കുമാർ ശർമയെ നിയമിച്ചു.
ഇരുഭാഗവും കേട്ട ശേഷം നിരോധന വിഷയത്തിൽ ട്രൈബ്യൂണൽ അന്തിമതീരുമാനം എടുക്കും. അതുവരെ കേന്ദ്രത്തിന്റെ തീരുമാനത്തിനു നിയമസാധുത ഉണ്ടായിരിക്കില്ല. ജസ്റ്റീസ് ദിനേഷ് കുമാർ ശർമ ഫെബ്രുവരി 28നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഒരംഗം മാത്രമാകും സമിതിയിൽ ഉണ്ടായിരിക്കുക.
യുഎപിഎ നിയമപ്രകാരം ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജിയാകണം ട്രൈബ്യുണലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടാകേണ്ടത്.
സെപ്റ്റംബർ 28-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുഎപിഎ നിയമപ്രകാരം പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും അഞ്ചു വർഷത്തേക്ക് നിരോധിച്ചത്.
പോപ്പുലർ ഫ്രണ്ട് നിരോധനം: ജസ്റ്റീസ് ദിനേഷ്കുമാർ ശർമ ട്രൈബ്യൂണൽ
01:20 AM Oct 07, 2022 | Deepika.com