ന്യൂഡൽഹി: സുപ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനത്തനിന്നു പ്രതിപക്ഷം പുറത്തായി. രാജ്യസഭാ കക്ഷി നേതാക്കളുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് നടപടി.
ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്ഗ്രസ് എംപി അഭിഷേക് സിംഗ്വിക്കു പകരം മുൻ ഉത്തർപ്രദേശ് ഡിജിപിയും ബിജെപി എംപിയുമായ ബ്രിജ് ലാലിനെ നിയമിച്ചു.
ഐടികാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്ഗ്രസ് എംപി ശശി തരൂരിനു പകരം ശിവസേനാംഗം പ്രതാപ്റാവു ജാദവിനെ നിയമിച്ചു. എന്നാൽ, ബിജെപി എംപി ജുവൽ ഓറം നയിക്കുന്ന പ്രതിരോധകാര്യ സമിതിയിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജയന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ധനകാര്യ പാനലിൽ മൻമോഹൻ സിംഗിനു പുറമേ പി. ചിദംബരവും അംഗങ്ങളാണ്.
സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവിന്റെ അധ്യക്ഷതയിലായിരുന്ന പാർലമെന്ററി ആരോഗ്യകാര്യ സമിതിയുടെ ചുമതല ബിജെപി എംപി ഭുവനേശ്വർ കാലിതയ്ക്ക് നൽകി. തൃണമൂൽ കോണ്ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യ അധ്യക്ഷനായിരുന്ന ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ സമിതിയുടെ ചുമതല ബിജെപി എംപി ലോകേത് ചാറ്റർജിക്കാണ്. ഇതോടെ ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, സാന്പത്തികം, ആരോഗ്യം തുടങ്ങിയ പ്രധാനപ്പെട്ട പാർലമെന്ററി സമിതികളുടെ ചുമതല ബിജെപി എംപിമാർക്കാണ്.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 24 പാർലമെന്ററികാര്യ സമിതികളിൽ 22 സമിതികളിലേക്കുള്ള അധ്യക്ഷരുടെയും അംഗങ്ങളുടെയും പട്ടികയാണ് പുറത്തിറക്കിയത്. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, വാണിജ്യ സമിതികളിലേക്കുള്ള നിയമനങ്ങളായിട്ടില്ല.
പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിച്ചു ; അധ്യക്ഷസ്ഥാനത്തുനിന്ന് പ്രതിപക്ഷം പുറത്ത്
01:40 AM Oct 06, 2022 | Deepika.com