ജമ്മു: ജമ്മു കാഷ്മീർ ജയിൽ ഡിജിപി ഹേമന്ത്കുമാർ ലോഹ്യ(57)യെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തി. 23 വയസുള്ള വീട്ടുജോലിക്കാരൻ യാസിർ ലോഹറിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി.
1992 ബാച്ച് ഓഫീസറായ ലോഹ്യ തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലാണു കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാഷ്മീർ സന്ദർശനത്തിനിടെയായിരുന്നു ലോഹ്യ കൊല്ലപ്പെട്ടത്.
കഴുത്തറത്ത നിലയിലും പൊള്ളലേറ്റനിലയിലുമാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിൽനിന്ന് പ്രതിയെ പിടികൂടി.
ഡിജിപിയെ പ്രതി മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കുകയും തീപിടിച്ച തലയണ എറിയുകയും ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽനിന്നു മനസിലാകുന്നതെന്നു പോലീസ് പറഞ്ഞു.
അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ആന്റിഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തു. എന്നാൽ, പോലീസ് ഇതു നിഷേധിച്ചു.
ഓഗസ്റ്റിലാണ് ഹേമന്ത്കുമാർ ലോഹ്യയെ ജയിൽ ഡിജിപിയാക്കിയത്. ഏതാനും ദിവസം മുന്പാണ് ഇദ്ദേഹം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയത്.
കാഷ്മീർ ജയിൽ ഡിജിപി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരൻ അറസ്റ്റിൽ
01:40 AM Oct 06, 2022 | Deepika.com