ഹൈദരാബാദ്: തെലുങ്കാനയ്ക്കു പുറത്തേക്കു സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായി തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) എന്നു പേരു മാറ്റി. ഇന്നലെ ചേർന്ന ടിആർഎസ് ജനറൽ ബോഡി യോഗത്തിലാണു തീരുമാനമുണ്ടായത്.
ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെയും വിസികെ നേതാവ് തോൽ തിരുമാവലവന്റെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഖ്യാപനം. സമാന ചിന്താഗതിയുള്ള പാർട്ടികളെ ഒപ്പംചേർത്ത് ബിജെപിയെ നേരിടുകയെന്നതാണു ചന്ദ്രശേഖർ റാവുവിന്റെ ലക്ഷ്യം.
ടിആർസിന്റെ പേരു മാറ്റാനുള്ള തീരുമാനത്തെ സുഹൃദ്കക്ഷിയായ എഐഎംഐഎമ്മിന്റെ നേതാവ് അസാദുദ്ദീൻ ഒവൈസി സ്വാഗതം ചെയ്തു. അതേസമയം, കോൺഗ്രസും ബിജെപിയും വിമർശിച്ചു. തെലുങ്കാനയുടെ അസ്തിത്വത്തെ ചന്ദ്രശേഖർ റാവു കൊലപ്പെടുത്തിയെന്നു പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി കുറ്റപ്പെടുത്തി. ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭം നയിച്ചത് ടിആർഎസ് ആയിരുന്നു.
ടിആർഎസ് ഇനി ഭാരത് രാഷ്ട്ര സമിതി
01:21 AM Oct 06, 2022 | Deepika.com