ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരേ ചൊവ്വാഴ്ച സിബിഐ 105 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനയുടെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയത്.
ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പോലീസ്, ഓസ്ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരേ ഓപ്പറേഷൻ ചക്ര പരിശോധന ആരംഭിച്ചത്.
105ൽ 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പോലീസും തിരച്ചിൽ നടത്തി. മുന്നൂറോളം പേർ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു.
രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനകൾക്കു പിന്നാലെ സിബിഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുക്കുകയും ചെയ്തു. സാന്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സൈബർ തട്ടിപ്പ്: സിബിഐ പരിശോധന നടത്തി
01:21 AM Oct 06, 2022 | Deepika.com