ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരേ ദുഷ്പ്രചാരണം തടഞ്ഞും ഭാരവാഹികളെ പ്രചാരണത്തിൽനിന്നു പൂർണമായും വിലക്കിയും കർശന മാർഗനിർദേശം.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരും സ്വന്തം നിലയിലാണു മത്സരിക്കുന്നതെന്നും പാർട്ടി തെരഞ്ഞെടുപ്പ് അഥോറിറ്റിയും എഐസിസി നേതൃത്വവും വ്യക്തമാക്കി.
സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രചാരണത്തിൽനിന്നു സംഘടനയിലെ എല്ലാതലങ്ങളിലെയും ഭാരവാഹികളെ വിലക്കുന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നലെ പുറത്തിറക്കി. പാർട്ടിയുടെ ഏതെങ്കിലും ഭാരവാഹിത്വമുള്ളവർ ആർക്കു വേണ്ടിയും പ്രചാരണം നടത്തരുത്. ഏതെങ്കിലുമൊരു സ്ഥാനാർഥിയെ പിന്തുണയ്ക്കണമെങ്കിൽ ആദ്യം സംഘടനാ പദവി രാജിവയ്ക്കണം. അതിനു ശേഷമേ പ്രചാരണം പാടുള്ളൂ.
എഐസിസി ജനറൽ സെക്രട്ടറിമാർ/ ചുമതലയുള്ളവർ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, പിസിസി പ്രസിഡന്റുമാർ, നിയമസഭാകക്ഷി നേതാക്കൾ, മുന്നണി സംഘടനാ മേധാവികൾ, പാർട്ടി വകുപ്പുകളുടെയും സെല്ലുകളുടെയും മേധാവികൾ, ഒൗദ്യോഗിക വക്താക്കൾ തുടങ്ങിയവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്. പദവിയിലിരുന്ന് ആർക്കു വേണ്ടിയും പ്രചാരണം പാടില്ല. ഖാർഗെയെ അനുകൂലിച്ചതിനു കോണ്ഗ്രസ് ദേശീയ വക്താക്കളായ ദീപേന്ദർ ഹൂഡ, സയ്യിദ് നസീർ ഹുസൈൻ, ഗൗരവ് വല്ലഭ് എന്നിവർ വക്താവ് സ്ഥാനം ഞായറാഴ്ച രാജിവച്ചിരുന്നു.
മല്ലികാർജുൻ ഖാർഗെയും ശശി തരൂരും അവരുടെ വ്യക്തിപരമായ ശേഷിയിലാണു കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രതിനിധികൾക്ക് അവരിൽ ആരെ വേണമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്- എഐസിസി ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബത്തിന്റെയും പാർട്ടിയുടെയും പിന്തുണയുള്ള സ്ഥാനാർഥിയാണു ഖാർഗെയെന്ന പ്രചാരണത്തിനിടെയാണു വിശദീകരണം.
പ്രചാരണത്തിനായി സംസ്ഥാനങ്ങളിലെത്തുന്ന സ്ഥാനാർഥിക്ക് പിസിസി അധ്യക്ഷന്മാർ സൗകര്യം ഏർപ്പെടുത്തണം. ആർക്കെതിരേയും ലഘുലേഖകൾ പുറത്തിറക്കരുത്. വോട്ടർമാരെ വാഹനത്തിൽ കൊണ്ടുവരരുത്. നിർദേശം ലംഘിച്ചാൽ സ്ഥാനാർഥിത്വം അസാധുവാക്കാനും അച്ചടക്ക നടപടിയെടുക്കാനും കാരണമാകുമെന്നും മിസ്ത്രിയുടെ മാർഗനിർദേശത്തിൽ മുന്നറിയിപ്പു നൽകി.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കർശന മാർഗനിർദേശം
01:26 AM Oct 04, 2022 | Deepika.com