ന്യൂഡല്‍ഹി: കഴിഞ്ഞവർഷം നടന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷയിൽ ക്രമക്കേടിന് ശ്രമിച്ചുവെന്ന കേസിൽ റഷ്യൻ പൗരനെ സിബിഐ സംഘം ഡൽഹിയിൽനിന്ന് അറസ്റ്റ്ചെയ്തു.
ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി നിശ്ചയിക്കുന്ന പ്രവേശനപരീക്ഷയുടെ വെബ്സൈറ്റ് പുറത്തുനിന്നു നിയന്ത്രിക്കാവുന്ന തരത്തിൽ ഹാക്ക്ചെയ്ത മിഹെയ്ല് ഷോര്ഗിന് എന്നയാളാണ് അറസ്റ്റിലായത്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കിരിക്കുന്ന കംപ്യൂട്ടര്‍ ടെര്‍മിനലുകള്‍ മറ്റൊരിടത്തിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിലായിരുന്നു ഹാക്കിംഗ്. ഇതുവഴി വിദ്യാര്ഥികള്ക്കുപകരം വിദഗ്ധർക്ക് ഉത്തരമെഴുതാൻ കഴിയുമായിരുന്നു.
യുപിയിലെ നോയിഡയിൽ പ്രവർത്തിക്കുന്ന അഫിനിറ്റി എഡ്യുക്കേഷന്‍ എന്ന പരിശീലനകേന്ദ്രം വിദ്യാര്‍ഥികളില്‍ നിന്ന് 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷംരൂപ വരെ ഈടാക്കി ഉത്തരസൂചിക തയാറാക്കി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസെടുത്തത്.
ഹരിയാനയിലെ സോനിപത്തിൽ ആയിരുന്നു ടെർമിനലുകൾ നിയന്ത്രിക്കാനുള്ള സംവിധാനം തട്ടിപ്പ് സംഘം ഒരുക്കിയിരുന്നത്. ഇരുപതോളം വിദ്യാർഥികൾ ഇത്തരത്തിൽ പരീക്ഷാക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി. ഇവരെ മൂന്നുവർഷത്തേക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
കസാക്കിസ്ഥാനില്നിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജെഇഇ മെയിൻ പരീക്ഷയിൽ ക്രമക്കേടിന് ശ്രമിച്ച റഷ്യക്കാരൻ അറസ്റ്റിൽ
01:25 AM Oct 04, 2022 | Deepika.com