അഹമ്മദാബാദ്: ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കടുത്ത മത്സരത്തിനു തയാറെടുത്ത് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി.
മുൻ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ പ്രമുഖരെ ഒപ്പംചേർത്താണ് എഎപിയുടെ പോരാട്ടം. മുൻ ആഭ്യന്തരമന്ത്രി പ്രബോധ് രാവലിന്റെ മകനും കോൺഗ്രസ് നേതാവുമായ ചേതൻ രാവൽ, മുൻമുഖ്യമന്ത്രി ചബിൽദാസ് മേത്തയുടെ മകൾ നിത മേത്ത, ദളിത് സാഹിത്യകാരൻ സുനിൽ ജാദവ് എന്നിവരാണ് കഴിഞ്ഞദിവസം പാർട്ടിയിൽ ചേർന്നത്.
കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് എഎപിക്കൊപ്പം ചേരുകയാണെന്ന് ചേതൻ രാവൽ പ്രഖ്യാപിക്കുകയായിരുന്നു. കേജരിവാളിന്റെ ജനാഭിമുഖ്യപരിപാടികളാണ് തന്നെ ആകർഷിച്ചത്. കേന്ദ്രത്തിലും ഗുജറാത്തിലുമുള്ള ബിജെപി സർക്കാരുകളും കോൺഗ്രസും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. 1980 കളിൽ മാധവ്സിംഗ് സോളങ്കി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ചേതന്റെ പിതാവ് പ്രോബോധ് രാവൽ. രണ്ടുതവണ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായിട്ടുണ്ട്.
ആആംദ്മിയുടെ ഡൽഹിയിലെ ഭരണമാണ് തന്നെ ആകർഷിച്ചതെന്ന് സാമൂഹ്യപ്രവർത്തകയായ നിത മേത്ത പറഞ്ഞു. ദളിതർക്കെതിരേ അതിക്രമങ്ങൾ വർധിച്ചിട്ടും നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് സുനിൽ ജാദവ് ആം ആദ്മിക്കൊപ്പം ചേർന്നത്.
ഗുജറാത്ത്: ശക്തി തെളിയിക്കാൻ എഎപി
01:25 AM Oct 04, 2022 | Deepika.com