മുംബൈ: കോവിഡ്ബാധിച്ചു മരിച്ചവരുടെ സംസ്കാരം നടത്തിയതു ഉൾപ്പെടെയുള്ള പ്രവർത്തനംവഴി മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ടിനു സ്വാധീനമുറപ്പിക്കാനായെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ. എട്ടു വർഷം മുന്പു വരെ മറാത്ത്വാഡ മേഖലയിലെ നാന്ദെഡിൽ മാത്രമായിരന്നു പോപ്പുലർ ഫ്രണ്ടിനു കാര്യമായ സ്വാധീനമുണ്ടായിരുന്നത്. ഇപ്പോൾ സംസ്ഥാനത്തെ 35 ജില്ലകളിൽ 22ലും പോപ്പുലർ ഫ്രണ്ടിന് പ്രവർത്തകരുണ്ട്. കഴിഞ്ഞയാഴ്ചയാണ് സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. പിഎഫ്ഐയുടെ നിരവധി നേതാക്കളും പ്രവർത്തകരും അറസ്റ്റിലായി.
2014ൽ നാന്ദെഡിലാണ് പിഎഫ്ഐ ആദ്യമായി രംഗത്തുവന്നത്. തുടർന്ന് മറാത്ത്വാഡ മേഖലയിലെ എട്ടു ജില്ലകളിലും സംഘടനയ്ക്കു പ്രവർത്തകർ ഉണ്ടായി. 2018ഓടെ മുംബൈയിലും പൂനയിലും പോപ്പുലർ ഫ്രണ്ടിനു സ്വാധീനമുറപ്പിക്കാനായി.
പ്രകൃതിദുരന്തങ്ങളിലും സന്നദ്ധപ്രവർത്തനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്തുവന്നിരുന്നു. 2021ലെ ടൗട്ടേ ചുഴലിക്കാറ്റ് സമയത്ത് സമൂഹഅടുക്കളകളുമായാണു സംഘടന ശ്രദ്ധ പിടിച്ചുപറ്റിയത്. കോവിഡ്മൂലം മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾപോലും ഭയപ്പെട്ട സമയത്ത് പിഎഫ്ഐ അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് സംസ്കാരം നടത്തി. ഹിന്ദുക്കളുടെ സംസ്കാരത്തിനുപോലും ഇവർ സഹായം നല്കി. പൂനയിൽ കോവിഡ് രോഗികളുടെ സംസ്കാരം നടത്താൻ മുനിസിപ്പൽ അധികൃതരുടെ അനുമതി പിഎഫ്ഐ നേടിയിരുന്നു. എന്നാൽ, തീവ്രവാദി സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ മുംബൈയിൽ അനുമതി നല്കിയില്ല.
കോവിഡ്കാലത്തെ പ്രവർത്തനംവഴി പോപ്പുലർ ഫ്രണ്ട് മഹാരാഷ്ട്രയിൽ സ്വാധീനമുറപ്പിച്ചതായി പോലീസ്
02:19 AM Oct 03, 2022 | Deepika.com