ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നേർക്കുനേർ മത്സരിക്കാൻ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമെന്ന് ഉറപ്പിച്ചു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കൊടുവിൽ ജാർഖണ്ഡിൽനിന്നു പത്രിക നൽകിയ കോണ്‍ഗ്രസ് നേതാവ് കെ.എൻ. ത്രിപാഠിയുടെ പത്രിക തള്ളി. സൂക്ഷ്മപരിശോധനയിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഒറ്റ സെറ്റ് പത്രികമാത്രമാണ് ത്രിപാഠി സമർപ്പിച്ചിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്നത് ഖാർഗെയുമായുള്ള സൗഹൃദമത്സരമെന്നറിയുന്നതിൽ സന്തോഷമെന്നും ഈ ജനാധിപത്യ പ്രക്രിയ പാർട്ടിക്കും പ്രവർത്തകർക്കും ഗുണകരമാകട്ടെ എന്നും ശശി തരൂർ പ്രതികരിച്ചു. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണ ഖാർഗെയ്ക്കാണ്. ജി 23 നേതാക്കളിൽ പലരുടെയും പിന്തുണയും ഖാർഗെയ്ക്കുണ്ട്. എ. കെ. ആന്റണി അടക്കമുള്ള നേതാക്കൾ പിന്തുണച്ചതോടെ ഒൗദ്യോഗിക സ്ഥാനാർഥി പരിവേഷം മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചു.
എന്നാൽ, നിഷ്പക്ഷ നിലപാട് എടുക്കുമെന്നാണ് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുള്ളത്.
ഒക്ടോബർ 17 നാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം എട്ടാണ്.എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നാണ്.
കോൺഗ്രസ് അധ്യക്ഷൻ: കെ.എൻ. ത്രിപാഠിയുടെ പത്രിക തള്ളി
01:09 AM Oct 02, 2022 | Deepika.com