ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ. കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടാണ് ഖാർഗെ രാജിക്കത്ത് കൈമാറിയത്.
ഒരാൾക്ക് ഒരു പദവി എന്ന ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനം അനുസരിച്ചാണു രാജി.
ഖാർഗെയുടെ രാജി വിവരം കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണ് കൂടിയായ സോണിയാഗാന്ധി രാജ്യസഭ ചെയർമാനെ അറിയിക്കും. പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത് ഇക്കാര്യവും അറിയിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി. ചിദംബരം, ദിഗ്വിജയ് സിംഗ് തുടങ്ങിയ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. കോണ്ഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയിൽ നിന്നുള്ളയാൾ ആകുമെന്നതിനാൽ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം വടക്കേ ഇന്ത്യയിൽ നിന്നുള്ള നേതാവിന് നൽകണമെന്ന വാദവും ഉയർന്നിട്ടുണ്ട്.
ഈ വാദം പരിഗണിച്ചാൽ ദിഗ്വിജയ് സിംഗിനെ കൂടാതെ മഹാരാഷ്ട്രയിൽ നിന്നുള്ള മുകുൾ വാസ്നിക്, പ്രമോദ് തിവാരി തുടങ്ങിയ നേതാക്കൾക്കും സാധ്യതയുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് ബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗധരിയാണ്.
ഖാർഗെ രാജ്യസഭാ പ്രതിപക്ഷനേതൃസ്ഥാനം രാജിവച്ചു
01:09 AM Oct 02, 2022 | Deepika.com