ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാരന്പര്യവാദികളും നിലവിലെ സംവിധാനത്തോട് ഒട്ടിനിൽക്കുന്ന സ്റ്റാറ്റസ്കോ വാദികളും ഒരു ഭാഗത്തും കോണ്‍ഗ്രസ് പാർട്ടിയിൽ മാറ്റത്തിനും പുതുയുഗത്തിനും വേണ്ടി വാദിക്കുന്നവർ മറുഭാഗത്തുമായാണ് എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
എൺപതു വയസുള്ള പരിണിതപ്രജ്ഞനായ മല്ലികാർജുൻ ഖാർഗെയും വാക്ചാതുര്യ മികവ് ഉൾപ്പെടെയുള്ള പ്രതിഭാവിലാസം കൊണ്ടു പുതുതലമുറയ്ക്ക് ആവേശമാകുന്ന 66-കാരൻ ഡോ. ശശി തരൂരും തമ്മിലുള്ള ‘സ്നേഹ പോരാട്ടം’ കോണ്‍ഗ്രസിൽ പുതുചരിത്രമാകും.
ആരോഗ്യം മോശമായതിനെ തുടർന്ന് പദവിയൊഴിഞ്ഞ 75-കാരി സോണിയാ ഗാന്ധിയുടെ പിൻഗാമിയായി 80കാരനായ ഖാർഗെയെ കൊണ്ടുവരുന്നതിലൂടെ എന്തു സന്ദേശമാണ് കോണ്‍ഗ്രസ് നൽകുന്നതെന്ന് അറിയില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം ആഹ്വാനം ചെയ്ത ബിജെപി, ആർഎസ്എസ്, സംഘപരിവാർ, നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ട് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കോണ്‍ഗ്രസിനെ സജ്ജമാക്കേണ്ട അതീവ നിർണായക അവസരത്തിലാണ് ദളിത് മുഖം, പരിചയസന്പന്നൻ തുടങ്ങിയ വാദമുയർത്തി ഖാർഗെയെ പാർട്ടിയുടെ അമരത്തേക്കു നയിക്കുന്നത്.
രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള നിലവിലെ സംഘവും പിൻസീറ്റ് ഡ്രൈവിംഗ് തുടരുമെന്ന ആശങ്കകൾ ശരിവയ്ക്കാനേ ഇതു കാരണമാകൂ.
മുൻ ജാർഖണ്ഡ് മന്ത്രി കെ.എൻ. ത്രിപാഠിയുടെ പത്രിക സാങ്കേതിക കാരണങ്ങളാൽ നിരസിക്കപ്പെട്ടതോടെ, ഗാന്ധി കുടുംബത്തിന്റെ നോമിനിയാണെന്നു പിന്തുണയിലൂടെ ഉന്നത നേതാക്കൾ വ്യക്തമാക്കിയ ഖാർഗെ കോണ്‍ഗ്രസ് അധ്യക്ഷൻ ആകുമെന്നതിൽ കാര്യമായ സംശയമില്ല. പക്ഷേ ശശി തരൂരിനെ എഴുതിത്തള്ളാൻ ആർക്കുമാകില്ല. വോട്ടെടുപ്പു നടക്കുന്ന 17-ാം തീയതി വരെ ആവേശവും ആശങ്കയും അനിശ്ചിതാവസ്ഥയും തുടരും. 19നാണ് ഫലപ്രഖ്യാപനം.
സോണിയാ ഗാന്ധിക്കെതിരേ 20 വർഷം മുൻപ് ജിതേന്ദ്ര പ്രസാദ മൽസരിച്ചു പരാജയപ്പെട്ടതുമായി പക്ഷേ ഇത്തവണത്തെ പോരാട്ടത്തിന് വ്യത്യസ്ഥതകളേറെയാണ്.
ചെറിയ തോതിലെങ്കിലും ഒൗദ്യോഗിക, വിമത വിഭാഗങ്ങളുടെ പിന്തുണ തരൂരിനും ഉണ്ട്. കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷം വരുന്ന ഗാന്ധി കുടുംബ അനുകൂലികളായ നേതാക്കൾ ഖാർഗെയെ തുണയ്ക്കുന്നതിനാൽ തരൂരിന് ജയം ബാലികേറാമലയാണ്.
പക്ഷേ സോണിയ, രാഹുൽ എന്നിവർ മുതൽ ഖാർഗെയെ പോലും വെല്ലുവിളിക്കാതെ പാർട്ടിയിൽ മാറ്റത്തിനായി സൗഹൃദ മൽസരത്തിനിറങ്ങിയ തരൂരിന് ചെറുപ്പക്കാരുടെ വലിയ പിന്തുണയുണ്ട്്. തരൂരിനെ മനസുകൊണ്ടെങ്കിലും പിന്തുണയ്ക്കുന്ന ഒരു വിഭാഗം മുതിർന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്. പക്ഷേ കോണ്‍ഗ്രസിൽ സജീവ നേതൃത്വവും പരിഷ്കാരങ്ങളും ജനാധിപത്യവും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു കത്തെഴുതിയ ജി-23 സംഘത്തിലെ പ്രമുഖർ തരൂരിനെ ഇന്നു പിന്തുണയ്ക്കുന്നില്ല.
“പാർട്ടിയുടെ പ്രവർത്തനത്തിൽ നിങ്ങൾ തൃപ്തനാണെങ്കിൽ ഖാർഗെ സാബിന് വോട്ടു ചെയ്യൂ. എന്നാൽ മാറ്റം വേണമെങ്കിൽ - പാർട്ടി വ്യത്യസ്തമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ - എന്നെ തിരഞ്ഞെടുക്കുക’’ എന്ന തരൂരിന്റെ പ്രസ്താവന വ്യക്തമാണ്. “ഇതൊരു യുദ്ധമല്ല. ഖാർഗെയും ഞാനും വ്യത്യസ്ത ചിന്താധാരകളിൽ പെട്ടവരാണ്. ഒരേ പാർട്ടിയിലെ സഹകാരികളാണ് ഞങ്ങൾ. അംഗങ്ങൾ തീരുമാനിക്കട്ടെ’ എന്നും തരൂർ പറയുന്നു.
സീതാറാം കേസരിയിലൂടെ 1998ലാണ് അവസാനമായി കോണ്‍ഗ്രസിൽ ഒരു ഗാന്ധി ഇതര തലവൻ ഉണ്ടായത്. 1938ൽ ഒൗദ്യോഗിക പരിവേഷവും മഹാത്മാ ഗാന്ധിയുടെ പിന്തുണയും ഉണ്ടായിരുന്ന സീതാ രാമയ്യയെ 41-കാരനായ സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്. 1950ൽ ജവഹർലാൽ നെഹ്റുവിന്റെ പിന്തുണയുണ്ടായിരുന്ന ഒൗദ്യോഗിക സ്ഥാനാർഥി ജെ.ബി. കൃപലാനിയെന്ന വൻ നേതാവിനെ ഡോ. പുരുഷോത്തംലാൽ ടണ്ഠനും പരാജയപ്പെടുത്തി.
കോണ്‍ഗ്രസിൽ പോര് പാരന്പര്യവാദികളും മാറ്റത്തിനായി വാദിക്കുന്നവരും തമ്മിൽ
01:09 AM Oct 02, 2022 | Deepika.com