ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നാമനിർദേശ പത്രിക സമർപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് അശോക് ഗെഹ്ലോട്ട്.
പദവിയില്ല തനിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ എംഎൽഎമാർ താൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്നും അദ്ദേഹം സോണിയയെ ധരിപ്പിച്ചു.
കോണ്ഗ്രസ് നേതാവ് ശശി തരൂർ ഇന്നലെ എഐസിസി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതി കുടീരത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് പത്രിക സമർപ്പിച്ചത്. കേരളത്തിൽനിന്നു എം.കെ. രാഘവൻ എംപി മാത്രമാണ് തരൂരിന്റെ പത്രികയിൽ പിന്തുണ അറിയിച്ച് ഒപ്പിട്ടത്.
ഖാർഗെയുടെ സ്ഥാനാർഥിത്വത്തെ ജി-23 നേതാക്കളായ മനീഷ് തിവാരി, ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ എന്നിവരും മുതിർന്ന കോണ്ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, അശോക് ഗെഹ്ലോട്ട്, അജയ് മാക്കൻ, അംബികാ സോണി, സൽമാൻ ഖുർഷിദ് തുടങ്ങിയവർ പിന്തുണച്ചു.
ഹൈക്കമാൻഡ് സംസ്കാരം തിരുത്തുമെന്ന് തരൂർ
കോണ്ഗ്രസ് പാർട്ടിയെ നവീകരിക്കുന്നതിന് ഹൈക്കമാൻഡ് സംസ്കാരം തിരുത്തുമെന്ന് ശശി തരൂർ. നിസാര പ്രശ്നങ്ങൾ പോലും കോണ്ഗ്രസ് പ്രസിഡന്റിന്റെ തീരുമാനത്തിന് വിടാതെ അധികാര വികേന്ദ്രീകരണം ഉറപ്പു വരുത്തുമെന്നും തരൂർ പറഞ്ഞു.
പാർട്ടിയുടെ മാറ്റവും പുരോഗതിയും ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യണമെന്നും തരൂർ പറഞ്ഞു. താഴെത്തട്ടിലുള്ള കോണ്ഗ്രസ് പ്രവർത്തകരെ ശക്തീകരിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്ത് ഗെഹ്ലോട്ട്
01:14 AM Oct 01, 2022 | Deepika.com