ന്യൂഡൽഹി: ദേശീയ പാർക്കുകൾക്കും സംരക്ഷിതവനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോണ്‍ നിർബന്ധിതമാക്കിയതിൽനിന്ന് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനെയും താനെ ക്രീക്ക് ഫ്ളമിംഗോ സാഞ്ചുറിയേയും സുപ്രീംകോടതി ഒഴിവാക്കി.
ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ജെ.ബി. പർദീവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധിതമാക്കിയ സുപ്രീംകോടതി വിധിയിൽ വ്യക്തത തേടി നൽകിയ ഹർജിയിലാണ് ഇളവ് അനുവദിച്ചത്.
കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിയെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു. പരിസ്ഥിതി ലോല മേഖലയിൽ നേരത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഇളവുകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ബഫർ സോൺ: രണ്ടു പ്രദേശങ്ങളെ ഒഴിവാക്കി
02:43 AM Sep 30, 2022 | Deepika.com