ന്യൂഡൽഹി: പോക്സോ കേസുകളിൽ ഡോക്ടർമാർ നിർബന്ധമായും പോലീസിൽ വിവരം അറിയിച്ചിരിക്കണം എന്ന വ്യവസ്ഥയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി.
ഗർഭഛിദ്ര നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെ.ബി. പർദീവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
പോക്സോ നിയമത്തിലെ 19 വകുപ്പ് പ്രകാരം അംഗീകൃത ഡോക്ടർമാർ (രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ) പോലീസിൽ വിവരങ്ങൾ നൽകുന്പോൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ നൽകേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രസ്തുത വകുപ്പനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വിവരം ലഭിച്ചാൽ നിർബന്ധമായും പോലീസിൽ അറിയിച്ചിരിക്കണം എന്നാണ്.
സ്പെഷൽ ജുവനൈൽ യൂണിറ്റിലോ പ്രാദേശിക പോലീസ് സ്റ്റേഷനിലോ ആണ് വിവരം നൽകേണ്ടത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നാൽ പോക്സോ നിയമത്തിലെ 21-ാം വകുപ്പനുസരിച്ച് പരമാവധി ആറുമാസം തടവോ പിഴയോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കും.
പോക്സോ കേസുകളിൽ ഡോക്ടർമാർ കുട്ടികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി
02:43 AM Sep 30, 2022 | Deepika.com