സെബി മാത്യു
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) അഞ്ചുവർഷത്തേക്കു നിരോധിച്ചു. ഓപ്പറേഷൻ ഒക്ടോപസ് എന്ന പേരിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ രാജ്യവ്യാപക റെയ്ഡിനും കൂട്ട അറസ്റ്റിനും ശേഷമായിരുന്നു നിരോധനം.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗമായ എസ്ഡിപിഐ ഒഴികെ ഇതുമായി ബന്ധമുള്ള എല്ലാ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയകക്ഷി ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ എസ്ഡിപിഐക്കെതിരേ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനാകില്ല. ഒരു രാഷ്ട്രീയകക്ഷി നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷനു നടപടിയെടുക്കാം.
പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാന്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ, നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനവും രാജ്യത്തു നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
നിരോധിക്കാനുള്ള കാരണങ്ങൾ
• രാജ്യത്തിന്റെ ഭരണഘടനാ അടിസ്ഥാനത്തെ അവഹേളിക്കുകയും ക്രമസമാധാനത്തിനു ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
• ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
• രാജ്യവിരുദ്ധ വികാരം ഇളക്കിവിടുകയും ഒരു പ്രത്യേക വിഭാഗത്തെ കൂട്ടുപിടിച്ച് ദേശവിരുദ്ധത വളർത്തുകയും ചെയ്യുന്നു.
• രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരേ പ്രവർത്തിക്കുന്നു.
അന്താരാഷ്ട്ര ഭീകരബന്ധം
അന്താരാഷ്ട്രഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം, സാന്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളും എടുത്തുപറയുന്നു.
മുന്‍പു നിരോധിച്ച സിമിയുടെ പ്രവർത്തകരായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ചില സ്ഥാപക നേതാക്കൾ. പിഎഫ്ഐക്ക് ജമാഅത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശുമായും ബന്ധമുണ്ട്. ഐഎസ്ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായും ഇവർ ബന്ധപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന പലരും അന്താരാഷ്ട്ര ഭീകരസംഘടനകളിൽ ചേർന്നിട്ടുണ്ട്. ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും കൊല്ലപ്പെട്ടിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഭാരവാഹികളും മറ്റും ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ബാങ്കിടപാടുകളിലൂടെയും ഹവാല ഇടപാടുകളിലൂടെയും സംഭാവനകളായും പണം സമാഹരിക്കുന്നുണ്ട്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക പല അക്കൗണ്ടുകളിലേക്കു മാറ്റി വിതരണം ചെയ്താണ് വെളുപ്പിച്ചെടുക്കുന്നത്. ഈ തുകയത്രയും രാജ്യത്തിനകത്ത് ക്രിമിനൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് വിനിയോഗിച്ചിരുന്നത്.
പിഎഫ്ഐയുടേതായ പല ബാങ്ക് അക്കൗണ്ടുകളും നിയമാനുസൃതമായിരുന്നില്ല. അന്വേഷണത്തിൽ പല അക്കൗണ്ടുകളും നിയമവിരുദ്ധമാണെന്നു കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്തു. രാജ്യത്തിനു പുറത്തുനിന്നു സംഘടനയ്ക്കു സാന്പത്തികസഹായം ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ കൃത്യമായ തെളിവുകൾ കേന്ദ്ര സർക്കാരിന്റെ പക്കലുള്ളതിനാലാണ് ഇപ്പോഴത്തെ ഈ നടപടി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു
02:06 AM Sep 29, 2022 | Deepika.com