ന്യൂഡൽഹി: യുവാക്കൾ, സ്ത്രീകൾ, വിദ്യാർഥികൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പോപ്പുലർ ഫ്രണ്ടിന്റെ അംഗത്വം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനുബന്ധ സംഘടനകൾ രൂപീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീണ് വസിഷ്ഠ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ധനസമാഹരണത്തിൽ പിഎഫ്ഐക്കു വേണ്ടി പ്രധാനമായും പ്രവർത്തിക്കുന്നതും അനുബന്ധ സംഘടനകളാണെന്നതാണ് അനുബന്ധ സംഘടനകളുടെ നിരോധനത്തിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ ഈ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയിൽ പ്രവർത്തിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷയും ലഭിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കം അടച്ചുപൂട്ടുന്ന നടപടികളിലേക്ക് പോലീസും കേന്ദ്ര ഏജൻസികളും കടക്കും. നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഉത്തർപ്രദേശ്, കർണാടക സർക്കാരുകൾ ശിപാർശ ചെയ്തിരുന്നെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെ നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ചോദ്യപേപ്പർ വിവാദത്തത്തുടർന്ന് തൊടുപുഴയിൽ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയത് അടക്കമുള്ള കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. ഇതര മതവിശ്വാസങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്.
ആർഎസ്എസ് പ്രവർത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേർത്തല വയലാറിലെ നന്ദുവിന്റെയും കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിൻ വധത്തെക്കുറിച്ചും നിരോധന ഉത്തരവിൽ പരാമർശമുണ്ട്.
പിഎഫ്ഐ കർണാടകത്തിലും തമിഴ്നാട്ടിലും നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും പേരുവിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ എടുത്തു പറയുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൂട്ടും; പ്രവർത്തിച്ചാൽ രണ്ടു വർഷം തടവ്
02:06 AM Sep 29, 2022 | Deepika.com