ന്യൂഡൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷികളുടെ അധ്യക്ഷൻമാരുടെയും സംസാര സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെവരെയാകാം എന്ന വിഷയത്തിൽ ജസ്റ്റീസ് അബ്ദുൾ നസീർ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും.
ഇതിന്റെ അടിസ്ഥാനപരമായ വസ്തുതകളും പശ്ചാത്തലവും പരിശോധിക്കാതെ മാർഗനിർദേശങ്ങൾ ഇറക്കാൻ കഴിയില്ലല്ലോ എന്ന് ജസ്റ്റീസ് അബ്ദുൾ നസീർ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനു ഭരണഘടനയിൽ തന്നെ വിവേകപൂർണമായ ചില നിയന്ത്രണങ്ങൾ ഉണ്ടല്ലോ എന്ന് ജസ്റ്റീസ് നാഗരത്നയും ചൂണ്ടിക്കാട്ടി. സിവിൽ, ക്രിമിനൽ നടപടികളും മറ്റു പൊതുനിയമങ്ങളും ഉൾപ്പെടെ മറ്റു മാർഗങ്ങളുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംസ്ഥാന മന്ത്രിയായിരുന്ന എം.എം മണിയുടെ പ്രസംഗത്തിനെതിരേ ജോസഫ് ഷൈൻ നൽകിയ ഹർജിയും ഇക്കൂട്ടത്തിലുണ്ട്. ഒരു പൊതു പ്രവർത്തകൻ ആവർത്തിച്ചു നിയമലംഘനം നടത്തുന്പോൾ എന്തു ചെയ്യാനാകുമെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ കാളീശ്വരം രാജ് ചോദിച്ചു. വിദേശരാജ്യങ്ങളിൽ ഉള്ളതു പോലെ ഇക്കാര്യത്തിൽ ഇന്ത്യയും മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പൊതു പ്രവർത്തകൻ സംസാരിക്കാൻ സാധാരണക്കാരനായ ഒരാളേക്കാൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണെന്ന കാര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും യോജിച്ചു. പക്ഷേ, ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് നിയന്ത്രണങ്ങൾ ഉണ്ടാകുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസുകളുടെ വ്യക്തിഗത വശങ്ങൾ പരിശോധിച്ചു മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ എന്ന് ജസ്റ്റീസ് ബി.ആർ. ഗവായിയും ചൂണ്ടിക്കാട്ടി. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും. 2017 ഏപ്രിലിലാണ് വിഷയം സുപ്രീംകോടതിയുടെ മുന്നിൽ ഉന്നയിച്ചത്.
ജനപ്രതിനിധികളുടെ വാക്കിന് വിലക്ക്; ഒറ്റയടിക്ക് നിയന്ത്രിക്കാനാകില്ല: സുപ്രീംകോടതി
01:37 AM Sep 29, 2022 | Deepika.com