ന്യൂഡൽഹി: തലമുടി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു മാർഗനിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). സൗന്ദര്യവർധക ശസ്ത്രക്രിയകൾ രജിസ്റ്റർ ചെയ്ത മെഡിക്കൽ പരിശീലകന്റെ മേൽനോട്ടത്തിൽ മാത്രമേ നിർവഹിക്കാൻ സാധിക്കു.
തലമുടി മാറ്റിവയ്ക്കൽ പോലെയുള്ള സൗന്ദര്യവർധക ശസ്ത്രകിയകൾക്ക് അടിയന്തര സ്വഭാവമില്ലാത്തതിനാൽ ശാസ്ത്രീയമായ മെഡിക്കൽ പരിശീലനം നേടിയിട്ടില്ലാത്തവർക്കു യാതൊരു സാഹചര്യത്തിലും ഇത് ചെയ്യുന്നതിന് അനുമതിയില്ല.
തലമുടി മാറ്റിവയ്ക്കൽ പോലെ ശസ്ത്രക്രിയയുടെ പരിധിയിൽ വരുന്ന സൗന്ദര്യവർധക ചികിത്സകൾ ചെയ്യുന്നതിന് ചർമചികിത്സാ വിദഗ്ധർ അല്ലെങ്കിൽ ശസ്ത്രക്രിയയിൽ പ്രവൃത്തി പരിചയമുള്ള അസിസ്റ്റന്റുമാർ എന്നിവർക്കു മാത്രമാണ് അനുമതി. ഓപ്പറേഷൻ തീയറ്റർ അസിസ്റ്റന്റുമാർ, നഴ്സുമാർ, ലാബ് ടെക്നീഷൻസ്, ഫാർമസിസ്റ്റുകൾ തുടങ്ങിയവർ ഇത്തരം ചികിത്സകൾ നടത്തുന്നതിന് എൻഎംസിയുടെ അംഗീകാരമുള്ള മെഡിക്കൽ പരിശീലകരുടെ പരിശീലനം നേടിയിരിക്കണം.
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിൽ എമർജൻസി മരുന്നുകൾ, ഇൻകുബേഷൻ സെറ്റുകൾ, കിടത്തി ചികിത്സ തുടങ്ങി അത്യാഹിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അനസ്തേഷ്യ വിദഗ്ധർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടാകണമെന്നും എൻഎംസി വ്യക്തമാക്കി.
അനുമതിയില്ലാത്ത സ്ഥാപനങ്ങളിൽ സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയരായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരുടെ പരാതികളിലാണ് നടപടി.
സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു മാർഗനിർദേശവുമായി എൻഎംസി
01:20 AM Sep 29, 2022 | Deepika.com