ന്യൂഡൽഹി: പ്രശസ്ത നടിയും സംവിധായികയും നിർമാതാവുമായ ആശാ പരേഖിന് പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. വെള്ളിയാഴ്ച ഡൽഹിയിൽ ഫാൽക്കെ അവാർഡും 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യും.
1952ൽ ബിമൽ റോയ് ചലച്ചിത്രലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ആശാ പരേഖിന് 52-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് ലഭിക്കുന്നത്. തീസ്രി മൻസിൽ, ലവ് ഇൻ ടോക്യോ, കട്ടി പതംഗ്, മേര ഗാവ് മേര ദേശ് തുടങ്ങി 95ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1992ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
ആശ ഭോസ്ല, ഹേമമാലിനി, പൂനം ധില്ലൻ, ടി.എസ്. നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
65-ാമത് പുരസ്കാരങ്ങൾ രാഷ്ട്രപതിയും വാർത്താവിതരണമന്ത്രിയും ചേർന്നു നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു. കുറച്ചു പേർക്കു മാത്രം രാഷ്ട്രപതി പുരസ്കാരം നൽകുന്നത് വിവേചനമാണെന്ന് വിമർശനം ഉയർന്നു.
ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
01:48 AM Sep 28, 2022 | Deepika.com