ന്യൂഡൽഹി: പേവിഷ ബാധയുള്ളതും അക്രമകാരികളുമായ തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയിൽ. പേവിഷബാധയുള്ള നായ്ക്കളുടെ കാര്യത്തിൽ സംസ്ഥാനനിയമവും കേന്ദ്രനിയമവും ഒത്തുപോകുന്നതല്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.
കേന്ദ്രത്തിന്റെ ചട്ടം അനുസരിച്ചു പേവിഷബാധയുള്ള നായ്ക്കളെ കൊല്ലാൻ നിലവിൽ അനുമതിയില്ല. മൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും പകർച്ചവ്യാധികൾ പടരുന്പോൾ കരുതലിനായി ഇവയെ കൊന്നൊടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, പേവിഷ ബാധയേറ്റ നായ്ക്കളെ അവ ചാകുന്നതു വരെ ഒറ്റയ്ക്കു പാർപ്പിക്കണമെന്നാണു ചട്ടം. പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ്ക്കളെയും കൊല്ലാൻ അനുമതി വേണമെന്നും കേരളം ആവശ്യപ്പെടുന്നു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണ നടപടികൾക്കായി കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനു നേരത്തേ ഹൈക്കോടതിയുടെ വിലക്കുണ്ട്. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതിയില്ലെന്ന കാരണത്താലാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിലവിലെ സാഹചര്യം പരിഗണിച്ച് കുടുംബശ്രീക്കാർക്ക് ഇടക്കാല അനുമതിയെങ്കിലും നൽകണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
മൃഗക്ഷേമ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ള ഏജൻസികൾക്കു മാത്രം എബിസി പദ്ധതി നടപ്പാക്കാൻ അനുവാദം നൽകുന്പോൾ ഇത്തരം ഏജൻസികൾ കേരളത്തിൽ ഇല്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്്മൂലത്തിൽ ചൂണ്ടിക്കാട്ടി.
തെരുവുനായ ശല്യം കൂടുതലായ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി തിരിച്ചിട്ടുണ്ടെന്നും ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചു സംസ്ഥാന വ്യാപകമായി വാക്സിനേഷൻ നടപ്പാക്കി വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ ഉൗർജിതമാക്കാനുള്ള നിർദേശവും സർക്കാർ നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷയോടൊപ്പം വിഷയത്തിൽ ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ച് സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.
പേവിഷബാധയുള്ള തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി സർക്കാർ സുപ്രീംകോടതിയിൽ
01:48 AM Sep 28, 2022 | Deepika.com