മേദിനിനഗർ: ജാർഖണ്ഡിൽ മൂന്നു മാസം ഗർഭിണിയായ ഇരുപത്തിരണ്ടുകാരിയെ ഭർത്താവിനു മുന്നിൽ ആറു പേർ ചേർന്നു കൂട്ട മാനഭംഗത്തിനിരയാക്കി. പലാമു ജില്ലയിലെ ബകോറിയ ഭലൗഹി വാലിയിലായിരുന്നു സംഭവം. ആറു പ്രതികളെയും അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ഭർതൃവീട്ടിലുണ്ടായ വഴക്കിനെത്തുടർന്നു 35 കിലോമീറ്റർ അകലെയുള്ള സ്വഭവനത്തിലേക്കു കാൽനടയായി യാത്ര തിരിച്ച യുവതിയാണു കൂട്ടമാനഭംഗത്തിനിരയായത്. യുവതി വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ ഭർത്താവും ഒരു ബന്ധുവും മോട്ടോർസൈക്കിളിൽ പിന്നാലെയെത്തി. വീട്ടിലേക്കു മടങ്ങാൻ യുവതിയോടു ഭർത്താവ് ആവശ്യപ്പെട്ടു.
ഈ സമയം മോട്ടോർസൈക്കിളുകളിലെത്തിയ ആറംഗ സംഘം ഭർത്താവിനെയും ബന്ധുവിനെയും മർദിച്ച് അവശരാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളുടെ മർദനത്തിൽ ഭർത്താവിനും ബന്ധുവിനും സാരമായ പരിക്കേറ്റു.
ബന്ധു ബോധരഹിതനായി. ഇതിനിടെ യുവതിയെ മോട്ടോർസൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, എതിർദിശയിൽ വന്ന വാഹനം മോട്ടോർസൈക്കിളിൽ ഇടിച്ചതിനാൽ പദ്ധതി പാളി.
യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ രണ്ടു പ്രതികളെ പിടികൂടി പോലീസിനു കൈമാറി. രക്ഷപ്പെട്ട മറ്റു പ്രതികളെ ഇന്നലെ പിടികൂടി. കൂട്ട മാനഭംഗത്തിനിരയായ യുവതിയെ ഗുരുതര നിലയിൽ മേദിനിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു.
ഭർത്താവ് നോക്കിനിൽക്കെ ഗർഭിണി കൂട്ടമാനഭംഗത്തിനിരയായി; ആറു പേർ അറസ്റ്റിൽ
01:14 AM Sep 27, 2022 | Deepika.com