ജയ്പുർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനു പകരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരേ രാജിഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷക്കാരായ തൊണ്ണൂറിലേറെ എംഎൽഎമാർ.
എംഎൽഎമാരുടെ രാജിഭീഷണിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരെ ഹൈക്കമാൻഡ് തിരികെ വിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
രാജി സമർപ്പിക്കാൻ ഗെഹ്ലോട്ട് പക്ഷ എംഎൽഎമാർ ഇന്നലെ രാത്രി സ്പീക്കർ സി.പി. ജോഷിയുടെ വസതിയിലെത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്കു ഹൈക്കമാൻഡിന്റെ പിന്തുണയുള്ള യുവനേതാവ് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്നാണു ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാരുടെ നിലപാട്.
2020ൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാർ നടത്തിയ വിമതനീക്കം ഉയർത്തിക്കാട്ടിയായിരുന്നു ഗെഹ്ലോട്ട്പക്ഷത്തിന്റെ നീക്കം. ഒരു കാരണവശാലും പൈലറ്റിനെ അംഗീകരിക്കില്ലെന്ന് ഇവർ പറയുന്നു. സ്പീക്കറുടെ വസതിക്കു വെളിയിൽ തടിച്ചുകൂടിയ ഗെഹ്ലോട്ടിന്റെയും പൈലറ്റിന്റെയും അനുകൂലികൾ മുദ്രാവാക്യം മുഴക്കി.
അശോക് ഗെഹ്ലോട്ടിന്റെ വസതിയിലായിരുന്നു നിയമസഭാകക്ഷി യോഗം വിളിച്ചുചേർത്തിരുന്നത്. കോൺഗ്രസ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ ഗെഹ്ലോട്ടിന്റെ വസതിയിലെത്തിയപ്പോൾ ഇരുപത്തിയഞ്ചോളം എംഎൽഎമാർ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. സച്ചിൻ പൈലറ്റും നിയമസഭാ കക്ഷി യോഗത്തിനെത്തി. ഈ സമയം മുഖ്യമന്ത്രിയുടെ ഉറ്റ അനുയായിയും മന്ത്രിയുമായ ശാന്തി ധരിവാളിന്റെ വസതിയിൽ ഗെഹ്ലോട്ട് അനുകൂലികളായ എംഎൽഎമാർ യോഗം ചേർന്നിരുന്നു.
സച്ചിൻ പൈലറ്റ് വിമതനീക്കം നടത്തിയ സമയത്ത് പാർട്ടിക്കൊപ്പം നിലകൊണ്ടവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. സ്വതന്ത്രരടക്കം തൊണ്ണൂറിലേറെ എംഎൽഎമാരാണു രാജിഭീഷണി മുഴക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും ഒരുമിച്ചുവഹിക്കാൻ ശേഷിയുള്ള നേതാവാണ് അശോക് ഗെഹ്ലോട്ടെന്നു മുതിർന്ന നേതാവായ ഗോവിന്ദ് റാം മേഘ്വാൾ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണു സച്ചിൻ പൈലറ്റ്പക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, മുഖ്യമന്ത്രിപദമൊഴിയേണ്ടിവന്നാൽ പകരം താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം.
മുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും ഒരുമിച്ചു വഹിക്കാൻ അനുവദിക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല. ഒരാൾക്ക് ഒരു പദവി അടിസ്ഥാനത്തിലാണ് ഈയാവശ്യം ഹൈക്കമാൻഡ് നിരസിച്ചത്. രാജസ്ഥാനിൽ അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ മുഖ്യമന്ത്രിപദം ഒഴിയുന്നതിൽ ഗെഹ്ലോട്ടിനു കടുത്ത വൈമനസ്യമുണ്ട്.
എംഎൽഎമാരുടെ താത്പര്യത്തിനു വിരുദ്ധമായ തീരുമാനമുണ്ടായാൽ സർക്കാർ വീഴുമെന്ന് സ്വതന്ത്ര എംഎൽഎയായ സന്യം ലോധ പറഞ്ഞു. ഗെഹ്ലോട്ട് സർക്കാരിനു പിന്തുണ നല്കുന്നയാളാണ് ലോധ. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 108 അംഗങ്ങളാണുള്ളത്. 13 സ്വതന്ത്രരും സർക്കാരിനെ പിന്തുണയ്ക്കുന്നു.
രാജസ്ഥാനിൽ നാടകീയനീക്കങ്ങൾ സച്ചിനെതിരേ രാജിഭീഷണി
12:59 AM Sep 26, 2022 | Deepika.com