ചെന്നൈ: തമിഴ്നാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ തുടർച്ചയായ നാലാം ദിവസവും ബിജെപി, ആർഎസ്എസ് ഉദ്യോഗസ്ഥരുടെ വസതികൾക്കു പെട്രോൾ ബോബ് ആക്രമണം.
കന്യാകുമാരി, സേലം ജില്ലകളിൽ മോട്ടോർ ബൈക്കിലെത്തിയ അക്രമികളാണ് ബോംബെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സേലത്ത് രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിലായെന്ന് ഡിജിപി ശൈലേന്ദ്ര ബാബു പറഞ്ഞു. ഡിണ്ടിഗലിൽ ബിജെപി നേതാവിന്റെ വീട് ആക്രമിച്ച കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനും അറസ്റ്റിലായി.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേർ പിടിയിലായിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഡിജിപി പറഞ്ഞു.
മധുര, സേലം, കന്യാകുമാരി എന്നിവിടങ്ങളിൽ ബിജെപി നേതാക്കളുടെ വാഹനങ്ങളും തകർക്കപ്പെട്ടിരുന്നു. കോയന്പത്തൂരിൽ ജാഗ്രതാനടപടികളുടെ ഭാഗമായി എഡിജിപി പി. താമരക്കണ്ണന്റെ നേതൃത്വത്തിൽ 3500 പോലീസുകാരെ വിന്യസിച്ചു.
ഓഫീസുകൾ തകർക്കപ്പെട്ടതിന്റെ നഷ്ടം തിട്ടപ്പെടുത്താൻ എംഎൽഎമാരടങ്ങുന്ന നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപി, ആർഎസ്എസ് നേതാക്കളുടെ വസതികളുടെനേർക്ക് വ്യാപക ആക്രമണം
12:20 AM Sep 26, 2022 | Deepika.com